നവജാത ശിശു ഉൾപ്പെടെ ഒരു കുടുംബത്തിലെ നാലുപേർ മരിച്ച നിലയിൽ; വിഷവാതകം ശ്വസിച്ചതാകാമെന്ന് പൊലീസ് നിഗമനം
വീടിനുള്ളിൽ കൽക്കരി ഉപയോഗിച്ച് പ്രവർത്തിക്കുന്ന റൂം ഹീറ്റർ കണ്ടത്തി. ഇതിനുള്ളിൽ നിന്ന് കാർബണ് മോണോക്സൈഡ് ശ്വസിച്ചാണ് മരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
ഭോപ്പാൽ: പന്ത്രണ്ട് ദിവസം പ്രായമുള്ള നവജാത ശിശു ഉൾപ്പെടെ ഒരു കുടുംബത്തിലെ നാല് പേരെ മരിച്ച നിലയിൽ കണ്ടെത്തി. മധ്യപ്രദേശിലെ റെയ്സൺ ജില്ലയിലെ വീട്ടിലാണ് സംഭവം. പൂർണ്ണിമ ഭുരിയ, ഇവരുടെ പന്ത്രണ്ട് മാസം പ്രായമുള്ള കുഞ്ഞ്, പൂർണ്ണിമയുടെ അമ്മ ലതാ ധീമർ, പൂർണ്ണിമയുടെ സഹോദരൻ ആകാശ് എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. പൂർണ്ണിമയുടെ ഭർത്താവ് ഷന്നുവിനെ ഗുരുതരാവസ്ഥയിൽ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.
വീടിനുള്ളിൽ കൽക്കരി ഉപയോഗിച്ച് പ്രവർത്തിക്കുന്ന റൂം ഹീറ്റർ കണ്ടത്തി. ഇതിനുള്ളിൽ നിന്ന് കാർബണ് മോണോക്സൈഡ് ശ്വസിച്ചാണ് മരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനയച്ചതായും പൊലീസ് പറഞ്ഞു. ഷന്നുവിനെ ഫോണിൽ വിളിച്ചിട്ട് കിട്ടാത്തതിനാൽ അയൽവാസി വീട്ടിലെത്തി അന്വേഷിച്ചപ്പോളാണ് സംഭവം അറിഞ്ഞത്. കതക് പൊളിച്ചാണ് വീടിനുള്ളിൽ നിന്നും ഇവരെ പുറത്തെത്തിച്ചത്.