Asianet News MalayalamAsianet News Malayalam

കുറവിലങ്ങാട്ടെ കന്യാസ്ത്രീമാർക്ക് മഠത്തിൽ തുടരാമെന്ന് ജലന്ധർ രൂപത: സമരവേദിക്ക് അടുത്ത് പ്രതിഷേധം

കേസ് തീരുന്നത് വരെ മഠത്തിൽ തുടരാൻ ജലന്ധർ രൂപത അനുമതി നൽകിയെന്ന് സിസ്റ്റർ അനുപമ. സേവ് ഔവർ സിസ്റ്റേഴ്സ് പ്രതിഷേധ കൺവെൻഷനിലാണ് സിസ്റ്റർ അനുപമ ഇക്കാര്യം വെളിപ്പെടുത്തിയത്. സമരവേദിക്ക് മുന്നിൽ പ്രതിഷേധം.

franco mulakkal case nuns can continue in kuravilangadu convent says jalandhar diocese
Author
Kottayam, First Published Feb 9, 2019, 4:21 PM IST

കോട്ടയം: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായി നൽകിയ ബലാത്സംഗക്കേസ് അവസാനിക്കുന്നത് വരെ കുറവിലങ്ങാട്ട് മഠത്തിൽ തുടരാൻ ജലന്ധർ രൂപത അനുമതി നൽകിയതായി സിസ്റ്റർ അനുപമയുടെ വെളിപ്പെടുത്തൽ. ജലന്ധർ രൂപതാ അഡ്മിനിസ്ട്രേറ്റർ ഇക്കാര്യം അറിയിച്ചതായും സിസ്റ്റർ അനുപമ വ്യക്തമാക്കി. കോട്ടയത്ത് നടക്കുന്ന സേവ് ഔവർ സിസ്റ്റേഴ്സ് പ്രതിഷേധ കൺവെൻഷനിലാണ് സിസ്റ്റർ അനുപമ ഇക്കാര്യം വെളിപ്പെടുത്തിയത്. 

സമരത്തിൽ പങ്കെടുത്ത കന്യാസ്ത്രീമാരെ സ്ഥലം മാറ്റിയതിനെതിരെ വലിയ പ്രതിഷേധമാണുണ്ടായത്. കുറവിലങ്ങാട് മഠത്തിൽ നിന്നുള്ള കന്യാസ്ത്രീമാരെ ജലന്ധർ ഉൾപ്പടെ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലേക്ക് മാറ്റിയായിരുന്നു സഭയുടെ പ്രതികാരനടപടി.

എന്നാൽ നടപടി വൻ വിവാദമായതോടെയാണ് സ്ഥലം മാറ്റ ഉത്തരവ് തൽക്കാലം രൂപതാ അഡ്മിനിസ്ട്രേറ്റർ മരവിപ്പിച്ചത്. കേസ് അവസാനിപ്പിക്കുന്നത് വരെ മഠത്തിൽ തുടരാമെന്ന് അറിയിച്ചതായും സിസ്റ്റർ അനുപമ വ്യക്തമാക്കി.

ഇതിനിടെ വേദിയ്ക്ക് മുന്നിൽ നാടകീയസംഭവങ്ങളാണ് അരങ്ങേറിയത്. കൺവെൻഷൻ വേദിയ്ക്ക് മുന്നിലേക്ക് ബിഷപ്പിനെ അനുകൂലിക്കുന്നവർ പ്രതിഷേധവുമായി എത്തി. കാത്തലിക് ഫെഡറേഷൻ ഓഫ് ഇന്ത്യ അംഗങ്ങളാണ് പ്രതിഷേധവുമായി കൺവെൻഷനിലേക്ക് എത്തിയത്. തുടർന്ന് സ്ഥലത്ത് ഉന്തും തള്ളും സംഘർഷവുമായി. പൊലീസെത്തിയാണ് പ്രതിഷേധക്കാരെ മാറ്റിയത്. 

ഇപ്പോഴും സ്ഥലത്ത് കൺവെൻഷൻ തുടരുകയാണ്. കുറവിലങ്ങാട് മഠത്തിൽ നിന്ന് സിസ്റ്റർ ജോസഫൈൻ, സിസ്റ്റർ ആൽഫി, സിസ്റ്റർ അനുപമ, സിസ്റ്റർ നീനു റോസ് എന്നിവരാണ് കൺവെൻഷനിൽ പങ്കെടുക്കുന്നത്. 

ഇരയായ ഞങ്ങളുടെ സുഹൃത്തിനൊപ്പം നിലനിന്നു എന്നത് മാത്രമാണ് ഞങ്ങൾ ചെയ്ത കുറ്റമെന്ന് കൺവെൻഷനിൽ സംസാരിച്ച സിസ്റ്റർ അനുപമ വ്യക്തമാക്കി. അത് തെറ്റെന്ന് ഞങ്ങൾ ഇന്നും കരുതുന്നില്ല. സത്യത്തിന് വേണ്ടി മരണം വരെ നിലനിൽക്കും. ജീവിക്കുന്നതും മരിക്കുന്നതും ഈശോയോടൊപ്പമാണ്. പണവും പ്രശസ്തിയും ആഗ്രഹിച്ചാണ് സമരത്തിനിറങ്ങിയതെങ്കിൽ അതിന് മുമ്പേ ഞങ്ങൾ സന്യാസസമൂഹത്തിലേക്ക് വരേണ്ടിയിരുന്നില്ല. നീതി കിട്ടുന്നത് വരെ പിൻമാറുകയില്ലെന്നും സിസ്റ്റർ അനുപമ വ്യക്തമാക്കി. 

ഞങ്ങളെ ഒറ്റപ്പെടുത്താനാണ് രാജ്യത്തിന്‍റെ പലയിടത്തേയ്ക്ക് മാറ്റിയത്. അത്തരമൊരു നടപടി വന്നപ്പോൾ വിശ്വാസി സമൂഹവും മാധ്യമങ്ങളും ഞങ്ങൾക്കൊപ്പം നിന്നു. അതിന് നന്ദിയുണ്ടെന്നും സിസ്റ്റർ അനുപമ പറഞ്ഞു. 

Follow Us:
Download App:
  • android
  • ios