മയക്കുമരുന്നിന് അടിമപ്പെട്ടവര്‍ക്ക് സൗജന്യ ചികിത്സ പദ്ധതിയുമായി പഞ്ചാബ് സര്‍ക്കാര്‍
- മയക്കുമരുന്നിന് അടിമയായ പാവപ്പെട്ടവർക്ക് സൗജന്യ ചികിത്സയുമായി പഞ്ചാബ് സർക്കാർ.
- മുഖ്യമന്ത്രി അമരീന്ദർ സിംഗാണ് പുതിയ പദ്ധതി പ്രഖ്യാപിച്ചത്.
ചണ്ഡീഗഡ്: മയക്കുമരുന്നിന് അടിമയായ പാവപ്പെട്ടവർക്ക് സൗജന്യ ചികിത്സയുമായി പഞ്ചാബ് സർക്കാർ. മുഖ്യമന്ത്രി അമരീന്ദർ സിംഗാണ് പുതിയ പദ്ധതി പ്രഖ്യാപിച്ചത്. ആരോഗ്യമേഖലയിലെ മുതിർന്ന ഉദ്യോഗസ്ഥരുടെ യോഗത്തിനുശേഷമാണ് മുഖ്യമന്ത്രി പദ്ധതി പ്രഖ്യാപിച്ചത്. സൗജന്യ ചികിത്സയ്ക്കായി ഫണ്ട് ബന്ധപ്പെട്ട അധികൃതർക്ക് ഉടൻ നൽകുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.
ആവശ്യമെങ്കിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിൽ നിന്നും ധനസഹായം അനുവദിക്കുമെന്ന് സിംഗ് പറഞ്ഞു. ദേശീയ അന്തർദേശീയ ആരോഗ്യ സംഘടനകളിൽ നിന്നും സാമ്പത്തിക സഹായം തേടാനുള്ള സാധ്യതയും, ഇതിനകം മയക്കുമരുന്ന് ദുരുപയോഗം തടയുന്നതിനായി പ്രവർത്തിക്കുന്ന എൻജിഒകളുമായി സഹകരിക്കാനും ഹെൽത്ത് ഡിപ്പാർട്ട്മെന്റിന് നിർദേശം നൽകിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ഈ വിഷയത്തിൽ ചർച്ച നടത്തുമെന്നും അദ്ദഹം പറഞ്ഞു.
മയക്കുമരുന്ന് മുക്ത പഞ്ചാബെന്ന ലക്ഷ്യത്തിനായാണ് താന്‍ നിലകൊള്ളുന്നതെന്ന് കഴിഞ്ഞ ദിവസം അമരീന്ദര്‍ സിങ് പറഞ്ഞിരുന്നു. മയക്കുമരുന്നു കള്ളക്കടത്തുക്കാര്‍ക്ക് വധശിക്ഷ നല്‍കണമെന്ന നിര്‍ദ്ദേശം കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിക്കാന്‍ കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിസഭ യോഗം തീരുമാനിച്ചിരുന്നു.