കുതിരപ്പുറത്ത് സവാരി ചെയ്യുന്ന നായക്കുട്ടി; ഡാലിയുടെയും സ്പാങ്കിയുടെയും കഥ ആരെയും അമ്പരപ്പിക്കും
- ജീവകാര്യുണ പ്രവര്‍ത്തനങ്ങള്‍ക്കായി ഇരുവരും വിവിധ പ്രകടനങ്ങള്‍ നടത്തിക്കഴിഞ്ഞു
വാഷിംഗ്ടണ്‍: മൃഗങ്ങള്‍ തമ്മിലുള്ള സൗഹൃദങ്ങള്‍ പലപ്പോഴും വാര്‍ത്തകളായും ചിത്രങ്ങളായും നമ്മുടെ മുന്നിലേക്ക് എത്താറുണ്ട്. എന്നാല്‍ ഡാലിയുടെയും സ്പാങ്കിയുടെയും ഈ സൗഹൃദ കഥ ആരെയും അതിശയിപ്പിക്കും. ഡാലിയൊരു നായക്കുട്ടിയാണ് സ്പാങ്കിയാവട്ടെ കുതിരയും. എന്നാല്‍ ഇരുവരും തമ്മില്‍ വളരെ അടുത്ത സൗഹൃദമാണുള്ളത്.
ഒരുമിച്ചു കളിക്കുമ്പോള്‍ ഡാലിക്ക് ഏറെയിഷ്ടം സ്പാങ്കിയുടെ പുറത്തു കയറി സവാരി നടത്താൻ. വാഷിംഗ്ടണ്ണിലെ കുതിരകൾക്കായുള്ള പരിശീലന കേന്ദ്രത്തിൽ വച്ചാണ് ഇരുവരും കണ്ടുമുട്ടിയത്. കുതിരസവാരിക്ക് ആളുകൾ പരിശീലനം നേടുമ്പോഴാണ് ഒരു പരിശീലനവും ചെയ്യാതെ സിംപിളായി ഡാലി സവാരി നടത്തുന്നത്.
ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി ഇരുവരും ഒരുമിച്ച് നഗരത്തിന്‍റെ വിവിധ ഭാഗങ്ങളിൽ പ്രകടനങ്ങളും നടത്തിക്കഴിഞ്ഞു. ഹഡിൽ ജംമ്പിലാണ് ഇരുവർക്കും താല്‍പ്പര്യം. ഭീമൻ പന്ത് തട്ടിക്കളിക്കാനും ഈ സുഹൃത്തുക്കൾക്ക് ഇഷ്ടമാണ്. ഫ്രാൻസെസ്ക്കയും സ്റ്റീവും ഒരുമിച്ചു നടത്തുന്ന പരിശീലന കേന്ദ്രമാണ് റോത്തർ. മൃഗങ്ങളെ എളുപ്പത്തിൽ ഇണക്കിയെടുക്കാനുള്ള ടെക്നിക്ക് ഇവർ പഠിപ്പിച്ചു തരും.പരിശീലന കേന്ദ്രത്തിലേക്ക് ആദ്യമെത്തിയേപ്പോൾ സ്പാങ്കി തനിച്ചായിരുന്നുവെന്ന് ഫ്രാൻസെസ്ക്ക ഓർക്കുന്നു.
സ്പാങ്കിക്ക് നൽകുന്ന പരിശീലനം സൂക്ഷ്മതയോടെ നിരീക്ഷിക്കുകയായിരുന്ന ആദ്യ കാലങ്ങളിൽ നായ്ക്കുട്ടി ചെയ്തത്. പ്രതീക്ഷിക്കാതെ ഒരു ദിവസം സ്പാങ്കിയുടെ മേലേയ്ക്ക് ഡാലി ചാടിക്കയറി. കുതിരപ്പുറത്തു നിന്ന് താഴെ വീഴാതെ ബാലൻസ് ചെയ്തിരിക്കാൻ ഡാലി വേഗത്തിൽ പഠിച്ചു. ഇടക്ക് വഴക്കു കൂടുമെങ്കിലും പിണക്കം പെട്ടന്നു തീർത്ത് ഇരുവരും വീണ്ടും ഒത്തു ചേരും. പ്രത്യേക ഷോകളും വിദേശ യാത്രകളുമൊക്കെയായി ഇരുവരും ഹാപ്പിയാണ്.