തന്‍റെ ഉത്തരവാദിത്തം നിര്‍വഹിക്കുകയായിരുന്നു   തന്‍റെ പ്രവൃത്തി ആരെയെങ്കിലും പ്രചോദിപ്പിച്ചെങ്കില്‍ അതില്‍ സന്തോഷിക്കുന്നു

ദില്ലി:യൂണിഫോമിലല്ലെങ്കിലും യുവാവിനെ രക്ഷപ്പെടുത്തിയേനെയെന്ന് സദാചാരഗുണ്ടകളില്‍ നിന്ന് മുസ്ലിം യുവാവിനെ സാഹസികമായി രക്ഷപ്പെടുത്തിയ സബ് ഇന്‍സ്പെക്ടര്‍ ഗഗന്‍ദീപ് സിങ്. ഡിബി പോസ്റ്റിന് നല്‍കിയ അഭിമുഖത്തിലാണ് ഗഗന്‍ദീപ് പറഞ്ഞത്. യുവാവിനെ രക്ഷപ്പെടുത്തിയിരുന്നില്ലെങ്കില്‍ തന്‍റെ ഉത്തരവാദിത്തത്തില്‍ താന്‍ പരാജയപ്പെട്ടേനെയെന്നും വ്യക്തികളുടെ ജീവിതം രക്ഷിക്കപ്പെടേണ്ട സമയങ്ങളില്‍ മതം വിഷയമാകരുതെന്നും ഗഗന്‍ദീപ് പറഞ്ഞു. 

Add Asianetnews as a Preferred SourcegooglePreferred

ഗിരിരാജാ ഗ്രാമത്തിലെ ക്ഷേത്രത്തനടുത്ത് ഇരുന്ന് യുവാവും യുവതിയും സംസാരിക്കുന്നത് കണ്ടതോടെ ഒരു കൂട്ടം ആളുകള്‍ ചോദ്യം ചെയ്യാനെത്തുകയായിരുന്നു. സംഭവം അറിഞ്ഞ സബ് ഇന്‍സ്പെക്ടര്‍ ഗഗന്‍ദീപ് സിങും സ്ഥലത്തെത്തി. എന്നാല്‍ ജനക്കൂട്ടം പിന്‍വാങ്ങാന്‍ തയ്യാറായില്ല. യുവാവിനെ വിട്ടു നല്‍കാന്‍ ജനക്കൂട്ടം ആവശ്യപ്പെട്ടുവെങ്കിലും യുവാവിനെ ചേര്‍ത്ത് പിടിച്ച ഗഗന്‍ദീപ് സാഹസികമായി രക്ഷപ്പെടുത്തുകയായിരുന്നു.

അവര്‍ എന്തെങ്കിലും തെറ്റ് ചെയ്തതായി തനിക്ക് തോന്നുന്നില്ല. ആള്‍ക്കൂട്ടത്തിന് അവരെ ആക്രമിക്കാനുള്ള അവകാശം ഇല്ലെന്നും സ്നേഹിക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ടെന്നും ഗഗന്‍ദീപ് പറഞ്ഞു. താന്‍ തന്‍റെ ഉത്തരവാദിത്തം നിര്‍വഹിക്കുകയായിരുന്നു. തന്‍റെ പ്രവൃത്തി ആരെയെങ്കിലും പ്രചോദിപ്പിച്ചെങ്കില്‍ അതില്‍ സന്തോഷിക്കുന്നു. വീഡിയോ വൈറല്‍ ആവുമെന്നോ തനിക്ക് ഇത്രയധികം പിന്തുണ ലഭിക്കുമെന്നോ കരുതിയിരുന്നില്ലെന്നും ഗഗന്‍ദീപ് പറഞ്ഞു. വീഡിയോ വൈറലായതോടെ ഗഗന്‍ദീപിന് വന്‍ പിന്തുണയാണ് ലഭിച്ചത്. ഗഗന്‍ദീപിന്‍റെ സഹോദരന്‍ കിരണ്‍ റണ്‍ദ്വയാണ് സമൂഹ മാധ്യമങ്ങളില്‍ ചിത്രങ്ങളും വീഡിയോയും അപ്‍ലോഡ് ചെയ്തത്.