കോഴിക്കോട്: മുക്കത്തെ ഗെയില്‍ പൈപ് ലൈനുമായി ബന്ധപ്പെട്ട തര്‍ക്കം പരിഹരിക്കാന്‍ തിങ്കളാഴ്ച ചേരുന്ന സര്‍വകക്ഷിയോഗത്തില്‍ സമരസമിതിക്കും ക്ഷണം. യോഗത്തില്‍ രണ്ട് പ്രതിനിധികളെ ക്ഷണിക്കാന്‍ കോഴിക്കോട് കളക്ടര്‍ക്ക് വ്യവസായ മന്ത്രി നിര്‍ദ്ദേശം നല്‍കി. ക്ഷണിച്ചില്ലെങ്കിലും യോഗത്തില്‍ പങ്കെടുക്കുമെന്നാണ് സമരസമിതിയുടെ പ്രതികരണം. തിങ്കളാഴ്ച വൈകുന്നേരം നാല് മണിക്കാണ് സര്‍ക്കാര്‍ വിളിച്ചുക്കൂട്ടുന്ന സര്‍വകക്ഷിയോഗം. 

അതേസമയം വികസന വിരോധികളുടെ സമ്മർദ്ദത്തിന് സർക്കാർ വഴങ്ങില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. വികസത്തിന് ചിലർ തടസ്സം നിൽക്കുന്നു. സമരം കാരണം പദ്ധതികൾ നിർത്തിവയ്‍ക്കുന്ന കാലത്തിന് അന്ത്യമായെന്നും പിണറായി പറഞ്ഞു.