ദുബായ്: ഖത്തർ പ്രതിസന്ധിയിൽ പെരുന്നാളിനു മുന്‍പ് പ്രശ്നപരിഹാരമുണ്ടായേക്കുമെന്ന് സൂചന. ഇതിനായി ഗൾഫ് മേഖലയിൽ തിരക്കിട്ട ചർച്ചകളാണ് നടക്കുന്നതെന്ന് കുവൈറ്റിലെ അറബ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. റംസാൻ പെരുന്നാളിനു മുന്പ് കര, വ്യോമ, ജല ഗതാഗതം പുനസ്ഥാപിച്ചേക്കുമെന്നാണ് വാർത്ത. ഖത്തറുമായുള്ള നയതന്ത്ര ബന്ധം പുനസ്ഥാപിക്കാൻ ജിസിസി അടിയന്തര യോഗം ചേരും. തുർക്കി പ്രസിഡന്‍റ് തയ്യിപ് എർദോഗന്‍റെ അധ്യക്ഷതയിലായിരിക്കും യോഗം. കുവൈറ്റിലെ യോഗത്തിലേക്ക് ഈജിപ്ത് പ്രധാനമന്ത്രിയേയും ക്ഷണിക്കും. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഭീകരവാദത്തെ പിന്തുണയ്ക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന നടപടികളിൽ നിന്ന് ഖത്തർ പിൻമാറിയാൽ മാത്രമേ പ്രശ്നപരിഹാരം സാധ്യമാകുകയുള്ളെന്ന് യുഎഇ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. എന്നാൽ ഉപരോധം നീക്കാൻ ചർച്ചയ്ക്ക തയാറാണെന്ന് ഖത്തർ വിദേശകാര്യമന്ത്രി മുഹമ്മദ് ബിൻ അബ്ദുൾ റഹ്മാൻ പറഞ്ഞു.

സൗദി അറേബ്യ, യുഎഇ, ബഹ്റിൻ, ഈജിപ്ത്, യെമൻ, മാലദ്വീപ്, കിഴക്കൻ ലിബിയ എന്നീരാജ്യങ്ങളാണ് ഖത്തറുമായുള്ള ബന്ധം വിഛേദിച്ചത്. ഐഎസ് ഭീകരർക്ക് ഖത്തർ ധനസഹായവും മറ്റു സഹായങ്ങളും ചെയ്യുന്നതിന്‍റെ പേരിലാണ് നടപടി. ഖത്തറിലേക്കുള്ള വ്യോമഗതാഗതം വിലക്കിയ അയൽക്കാരുടെ നടപടി പശ്ചിമേഷ്യയിലെങ്ങും വ്യോമഗതാഗതത്തിൽ പ്രശ്നങ്ങൾ സൃഷ്ടിച്ചിരിക്കുകയാണ്.