കൊച്ചി: സീറോ മലബാര്‍ സഭയെ പ്രതിരോധത്തിലാക്കിയ ഭൂമി ഇടപാടിന്റെ രേഖകള്‍ പുറത്ത് വന്ന സാഹചര്യത്തില്‍ ക്രൈസ്തവ സഭകളുടെ റിയല്‍ എസ്റ്റേറ്റ് ഇടപാടുകള്‍ക്കെതിരെ യാക്കോബായ സഭ നിരണം ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് മാര്‍ കൂറിലോസ്.

ക്രൈസ്തവ സഭകളില്‍നിന്ന് ഉയര്‍ന്ന് കേള്‍ക്കുന്ന ഭൂമി ഇടപാട് വിവാദങ്ങള്‍ മഞ്ഞുകട്ടയുടെ ഒരു അറ്റം മാത്രമാണ്. പാവപ്പെട്ടവരുടെ മുന്നേറ്റമാകേണ്ട യേശുവിന്റെ സഭകള്‍ ഒരു വലിയ വ്യവസായ സ്ഥാപനം പോലെ കച്ചവടവല്‍ക്കരിക്കപ്പെടുന്നതിന്റെ പ്രശ്‌നങ്ങളാണിതെന്നും ഗീവര്‍ഗീസ് മാര്‍ കൂറിലോസ് പറഞ്ഞു. 

പല സഭകളിലും ചില പുരോഹിതര്‍ ഉള്‍പ്പെടെ യാതൊരു കുറ്റബോധവും ഇല്ലാതെ റിയല്‍ എസ്റ്റേറ്റ് വ്യവസായങ്ങളിലും മറ്റും ഏര്‍പ്പെടുന്നത് സഭകള്‍ക്ക് സംഭവിച്ചുകൊണ്ടിരിക്കുന്ന ഈ പരിണാമത്തിന്റെ ദുരന്തഫലമാണ്. ജറുസലേം ദേവാലയത്തെ ചന്തയാക്കി മാറ്റിയവര്‍ക്കെതിരെ യേശു ക്രിസ്തു ചാട്ടവാര്‍ എടുത്തത് സഭകള്‍ ഓര്‍ക്കേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

' നിങ്ങള്‍ക്ക് സമ്പത്തിനെയും ദൈവത്തെയും ഒരേ സമയം സേവിക്കുവാന്‍ കഴിയുകയില്ല ' എന്ന ക്രിസ്തു പ്രബോധനവും സഭകള്‍ നഷ്ടപ്പെടുത്തുന്നു. ക്രിസ്തുവും സഭകളും തമ്മിലുള്ള ദൂരം വര്‍ദ്ധിക്കുന്നു. ഒരു സമഗ്ര അഴിച്ചു പണിക്കും ആന്തരിക മാനസാന്തരത്തിനും എല്ലാ സഭകളും തയ്യാറാവേണ്ടിയിരിക്കുന്നുവെന്നും ഗീവര്‍ഗീസ് മാര്‍ കൂറിലോസ് ഓര്‍മ്മപ്പെടുത്തി

കര്‍ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിയുടെ നേതൃത്വത്തില്‍ 36 പേര്‍ക്ക് ഭൂമി വില്‍പ്പന നടത്തിയതിന്റെ രേഖകള്‍ പുറത്തുവന്നിരുന്നു. എറണാകുളം നഗരത്തില്‍ കണ്ണായ സ്ഥലങ്ങളിലുള്ള കോടികള്‍ വിലമതിക്കുന്ന ഭൂമിയാണ് നിസ്സാര വിലയക്ക് വില്‍പ്പന നടത്തിയത്. 36 പേര്‍ക്ക് സാജു വര്‍ഗീസ് കുന്നേല്‍ എന്നയാളെ ഇടനിലക്കാരനാക്കിയായിരുന്നു ഭൂമി കൈമാറ്റം. 

2016 സെപ്റ്റംബര്‍ ഒന്നിനും അഞ്ചിനുമായി പത്ത് പേര്‍ക്ക് ആദ്യം ഭൂമി വില്‍പ്പന നടത്തിയതിന്റെ രേഖയാണ് പുറത്ത് വന്നത്. കാക്കനാട് സബ്‌റജിസ്റ്റാര്‍ ഓഫീസിലായിരുന്നു ഭൂമി രജിസ്റ്റര്‍ ചെയ്തത്. പിന്നീട് 2017 ജനുവരി മുതല്‍ ഓഗസ്റ്റ് 16വരെ മറ്റ് 25 പേര്‍ക്ക് കൂടി ഭൂമി എഴുതി നല്‍കി. ഭൂമി കൈമാറ്റ രേഖയിലെല്ലാം ഓപ്പിട്ടിരിക്കുന്നത് കര്‍ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിയാണ്. ഈ രേഖകള്‍ പുറത്ത് വന്നതിന് പിറകെ് ഇടപാടിനെക്കുറിച്ച് അന്വേഷണമാവശ്യപ്പെട്ട് സഭയിലെ വൈദികര്‍ തന്നെ രംഗത്ത് വന്നിരുന്നു.