കൂട്ടബലാത്സംഗത്തിന്‍റെ ദൃശ്യങ്ങള്‍ പകര്‍ത്തി പെണ്‍കുട്ടിയെ അധ്യാപകരും സുഹൃത്തുക്കളും ചേര്‍ന്ന് പീഡിപ്പിച്ചത് മാസങ്ങളോളം
- കൂട്ടബലാത്സംഗത്തിന്‍റെ ദൃശ്യങ്ങള്‍ പകര്‍ത്തി
- അധ്യാപകരും സുഹൃത്തുക്കളും ചേര്‍ന്ന് പീഡിപ്പിച്ചെന്ന് വിദ്യാര്‍ത്ഥിനി
പാറ്റ്ന: ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ സ്കൂള്‍ പ്രിന്‍സിപ്പാളും അധ്യാപകരും സഹപാഠികളുമടക്കം 18 പേര്‍ ചേര്‍ന്ന് ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയാക്കിയതായി പരാതി. ബീഹാറിലെ സാരണ്‍ ജില്ലയിലാണ് പെണ്‍കുട്ടി മാസങ്ങളോളം ലൈംഗിക പീഡനം നേരിട്ടത്.
2017 ല്‍ മൂന്ന് സ,ഹപാഠികള്‍ ചേര്‍ന്ന് പെണ്‍കുട്ടിയെ കൂട്ട ബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു. തുടര്‍ന്ന് ഇവര്‍ ചിത്രീകരിച്ച ബലാത്സംഗ ദൃശ്യങ്ങള്‍ കാട്ടി പുറത്ത് അറിയിച്ചാല്‍ കൊല്ലുമെന്ന് പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി. പിന്നീട് മൂവര്‍ സംഘം ദൃശ്യങ്ങള്‍ മറ്റ് വിദ്യാര്‍ത്ഥികള്‍ക്കും കൈമാറി. ഈ ദൃശ്യങ്ങള്‍ അധ്യാപകരുടെയും പ്രിന്‍സിപ്പലിന്‍റെയും കൈവശം എത്തുകയായിരുന്നു. ഇതോടെ പ്രിന്‍സിപ്പലും അധ്യാപകരുമടക്കം 18 പേര്‍ പെണ്‍കുട്ടിയെ പീഡന ദൃശ്യത്തിന്‍റെ പേരില്‍ ഭീഷണിപ്പെടുത്തി പലവട്ടം ലൈംഗിക പീഡനത്തിന് ഇരയാക്കുകയായിരുന്നു.
മറ്റുള്ളവരുടെ പീഡനം സഹിക്കാനാകാതെ പ്രിന്‍സിപ്പാളിനോട് പരാതിപ്പെട്ട പെണ്‍കുട്ടിയെ പൊലീസില്‍ പരാതി നല്‍കുന്നതില്‍നിന്ന് ഇയാള്‍ വിലക്കി. പിന്നീട് സ്കൂള്‍ വിട്ടതിന് ശേഷം പെണ്‍കുട്ടിയെ മുറിയിലേക്ക് വിളിച്ച് വരുത്തിയ പ്രിന്‍സിപ്പാള്‍ കുട്ടിയെ ചേമ്പറില്‍ വച്ച് പീഡിപ്പിക്കുകയായിരുന്നു.
തന്നെ ലൈംഗികമായി പീഡിപ്പിച്ച 18 പേരുടെയും പേരുകള്‍ പെണ്‍കുട്ടി പൊലീസിന് നല്‍കിയ പരാതിയില്‍ വ്യക്തമാക്കി. കഴിഞ്ഞ എട്ട് മാസമായി ഇവര്‍ തന്നെ നിരന്തരമായി പീഡിപ്പിക്കുകയാണെന്ന് പെണ്‍കുട്ടി പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. പരാതിയുടെ അടിസ്ഥാനത്തില്‍ പ്രിന്‍സിപ്പാള്‍ ഉദയ് കുമാര്‍ അലിയാസ് മുകുന്ദ് സിംഗ്, അദ്ധ്യപകന്‍ ബാലാജി, രണ്ട് വിദ്യാര്‍ത്ഥികള്‍ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. പെണ്‍കുട്ടി ഇപ്പോള്‍ ആശുപത്രിയിലാണ്. മറ്റുള്ളവര്‍ക്ക് വേണ്ടിയുള്ള തിരച്ചിൽ ഊര്‍ജിതമാക്കിയതായി പൊലീസ് സൂപ്രണ്ട് ഹർ കിഷോര്‍ റായ് പറഞ്ഞു. ഇത്തരത്തിൽ ഈ വർഷം 127 പെൺകുട്ടികൾ പീഡനത്തിന് ഇരയായിട്ടുണ്ടെന്ന് എസ്പി റായ് അറിയിച്ചു.