സംസ്ഥാനത്ത് പുതുതായി ബ്രൂവറികൾ സ്ഥാപിച്ചത് അബ്കാരി നയം പാലിച്ചെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. പുതുതായി ബ്രൂവറികൾ അനുവദിച്ചത് റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള പൊതുതാത്പര്യ ഹർജി പരിഗണിക്കവെ ആണ് സർക്കാർ കോടതിയിൽ നിലപാട് വ്യക്തമാക്കിയത്. അബ്കാരി നയം പരിശോധിച്ച് ബ്രൂവറികൾ അനുവദിയ്ക്കുന്നതിൽ അന്തിമതീരുമാനമെടുക്കേണ്ടത് എക്സൈസ് കമ്മീഷണറാണ്.

Add Asianetnews as a Preferred SourcegooglePreferred

കൊച്ചി: സംസ്ഥാനത്ത് പുതുതായി ബ്രൂവറികൾ സ്ഥാപിച്ചത് അബ്കാരി നയം പാലിച്ചെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. പുതുതായി ബ്രൂവറികൾ അനുവദിച്ചത് റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള പൊതുതാത്പര്യ ഹർജി പരിഗണിക്കവെ ആണ് സർക്കാർ കോടതിയിൽ നിലപാട് വ്യക്തമാക്കിയത്. അബ്കാരി നയം പരിശോധിച്ച് ബ്രൂവറികൾ അനുവദിയ്ക്കുന്നതിൽ അന്തിമതീരുമാനമെടുക്കേണ്ടത് എക്സൈസ് കമ്മീഷണറാണ്. മദ്യനിർമാണശാലകൾ തുടങ്ങാൻ താത്പര്യമുള്ളവർക്ക് അപേക്ഷ നൽകാമെന്നും, ഇതുവരെ സർക്കാരിന് അഞ്ച് അപേക്ഷകൾ കിട്ടിയിട്ടുണ്ടെന്നും സർക്കാർ കോടതിയെ അറിയിച്ചു.

ബ്രൂവറികൾ അനുവദിയ്ക്കുന്നതിനെ മാനദണ്ഡമെന്ന് കോടതി സർക്കാരിനോട് ആരാഞ്ഞു. സംസ്ഥാനത്ത് തന്നെ ബ്രൂവറികൾ അനുവദിച്ചാൽ തൊഴിൽ സാധ്യതയും വരുമാനവും കൂടുമെന്നും സർക്കാർ കോടതിയെ അറിയിച്ചു. മൂന്ന് ബ്രൂവറിയ്ക്കും ഒരു ഡിസ്റ്റിലറിയ്ക്കും ഇപ്പോൾ പ്രാഥമിക അനുമതി മാത്രമാണ് കിട്ടിയിട്ടുള്ളത്. അതിൽ ഒന്ന് പൊതുമേഖലാസ്ഥാപനവുമാണ്. സംസ്ഥാനത്ത് കൂടുതൽ മദ്യനിർമ്മാണശാലകൾ തുടങ്ങേണ്ടത് അത്യാവശ്യമാണെന്ന് സർക്കാർ വ്യക്തമാക്കി. ഇപ്പോൾ നാൽപത് ശതമാനം മദ്യവും പുറത്തു നിന്നാണ് വരുന്നത്. ഇവിടെ ബ്രൂവറികൾ തുടങ്ങിയാൽ സംസ്ഥാനത്തുള്ള ഉത്പാദനം കൂട്ടാനാകും.

കേസ് ഈ മാസം പതിനേഴാം തീയതിയിലേക്ക് മാറ്റിയ ഹൈക്കോടതി മൂന്ന് ആഴ്ചയ്ക്കുള്ളിൽ സർക്കാരിനോട് വിശദമായ മറുപടി സത്യവാങ്മൂലം സമർപ്പിയ്ക്കാനും നിർദേശിച്ചു.