എസ്ബിഐ ഓഫീസിലെ ആക്രമണം; ഉപകരണങ്ങൾ നശിപ്പിച്ചത് സർക്കാർ ജീവനക്കാർ തന്നെ
രജിസ്ട്രേഷൻ - ജിഎസ്ടി വകുപ്പിലെ ഉദ്യോഗസ്ഥരാണ് ബാങ്കിൽ ആക്രമണം നടത്തിയതെന്ന് തിരിച്ചറിഞ്ഞു. അതേ എസ്ബിഐ ബ്രാഞ്ചിലെ ജീവനക്കാരനും എട്ടംഗ സംഘത്തില്‍ ഉണ്ടായിരുന്നു.
തിരുവനന്തപുരം: ദേശീയ പണിമുടക്കിന്റെ രണ്ടാം ദിനം തിരുവനന്തപുരത്ത് എസ്ബിഐ ഓഫീസിൽ ആക്രമണം നടത്തിയത് സര്‍ക്കാര്‍ ജീവനക്കാര്‍ തന്നെയെന്ന് സ്ഥിരീകരണം. രജിസ്ട്രേഷൻ - ജി എസ് ടി വകുപ്പിലെ ഉദ്യോഗസ്ഥരാണ് ബാങ്കിൽ ആക്രമണം നടത്തിയതെന്ന് തിരിച്ചറിഞ്ഞു.
എസ്ബിഐ ബ്രാഞ്ചിലെ ജീവനക്കാരനും എട്ടംഗ സംഘത്തില്‍ ഉണ്ടായിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിക്കുകയാണ്. തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് സമീപത്തെ ബ്രാഞ്ചിലായിരുന്നു സമരക്കാരുടെ അക്രമം. മാനേജറുടെ മുറിയിലെ കമ്പ്യൂട്ടറും ഫോണും ചില്ലുകളും അടിച്ചുതകർത്തു.
കന്റോൺമെന്റ് പൊലീസിന് മാനേജർ പരാതി നൽകിയിട്ടുണ്ട്. പ്രകോപനമില്ലാതെയാണ് സമരക്കാർ ആക്രമണം നടത്തിയതെന്ന് ബാങ്ക് മാനേജർ പറഞ്ഞു. ജീവനക്കാരെ സമരാനുകൂലികൾ ഭീഷണിപ്പെടുത്തിയെന്നും മാനേജർ പ്രതികരിച്ചു.