ന്യൂഡൽഹി: വിവരാവകാശ നിയമപ്രകാരം അപേക്ഷ നൽകാനുള്ള മാനദണ്ഡങ്ങളിൽ മാറ്റം വരുത്തുന്നതായി റിപ്പോര്‍ട്ട്. അപേക്ഷക്ക് 500 വാക്ക് പരിധി എന്നതാണ് മാനദണ്ഡങ്ങളിലൊന്ന്. എന്നാൽ, പരിധിയിലേറെ വാക്കുകൾ ഉൾക്കൊള്ളിച്ചു എന്ന കാരണം പറഞ്ഞ് അപേക്ഷ നിഷേധിക്കാനാവില്ല. വിവരം നിഷേധിക്കുന്നതിനെതിരായ പരാതി ഓണ്‍ലൈനാക്കുന്നതാണ് മറ്റൊരു മാറ്റം. അപേക്ഷകൻ തപാൽ ചാർജ് വഹിക്കണമെന്നതാണ് മൂന്നാമത്തെ മാറ്റം. നിലവിൽ സർക്കാറാണ് ഈ ചെലവ് വഹിച്ചിരുന്നത്.

ഇക്കണോമിക് സർവേ, നാഷനൽ സാമ്പിൾ സർവേ ഓഫിസ് ഡാറ്റ തുടങ്ങിയ സർക്കാർ പ്രസിദ്ധീകരണങ്ങൾ ഇനി മുതൽ 10 രൂപയുടെ വിവരാവകാശ അപേക്ഷയിൽ ലഭ്യമാവില്ല. പ്രസിദ്ധീകരണത്തിന്‍റെ വിപണി വിലയോ ഓരോ പേജിന്‍റെ ഫോട്ടോകോപ്പിക്കും രണ്ട് രൂപ വീതമോ നൽകണം. കള്ളവിവരങ്ങൾ അവകാശപ്പെടുന്നവരെ എതിർക്കാൻ രേഖകൾ സമർപ്പിക്കാൻ ഉദ്യോഗസ്ഥർക്ക് ഇനി അവസരം ലഭിക്കും. നിലവിൽ വിവരം ലഭിച്ചില്ലെങ്കിൽ 30 ദിവസത്തിനകം പൗരന് പരാതിപ്പെടാമായിരുന്നു. പുതിയ നിയമമനുസരിച്ച് അപ്പീലിന്‍റെ ഒരു പകർപ്പ് ഇൻഫർമേഷൻ ഓഫിസർക്ക് അയച്ചുകൊടുക്കണം. അയാൾ അതിൽ തുടർനടപടി സ്വീകരിക്കണം. രണ്ടാമത്തെ അപേക്ഷയാണ് കേന്ദ്ര ഇൻഫർമേഷൻ കമീഷന് സമർപ്പിക്കേണ്ടത്. വെബ്സൈറ്റിൽ പ്രസിദ്ധപ്പെടുത്തിയ മാറ്റിയ നിർദേശങ്ങൾ സംബന്ധിച്ച് അഭിപ്രായങ്ങൾ അറിയിക്കാനുള്ള അവസാനതീയതി ഏപ്രിൽ 15 ആണ്.

വിവരാവകാശനിയമപ്രകാരം 2015 - 16 വർഷത്തിൽ ഒരു കോടിയിലേറെ അപേക്ഷകളാണ് ലഭിച്ചത്. മുൻ യു.പി.എ സർക്കാറും വിവരാവകാശ അപേക്ഷയുടെ മാനദണ്ഡങ്ങൾ മാറ്റാൻ ശ്രമം നടത്തിയെങ്കിലും എതിർപ്പുയർന്നതിനെതുടർന്ന് ഒഴിവാക്കുകയായിരുന്നു. സാധാരണക്കാരെൻറ അറിയാനുള്ള അവകാശത്തെ കൂടുതൽ സങ്കീർണവും ചെലവേറിയതുമാക്കുന്നതാണ് പുതിയ നീക്കമെന്ന പരാതി ഉയര്‍ന്നുകഴിഞ്ഞു.