കുഞ്ഞനന്തന് പരോൾ നൽകിയതിൽ വിവേചനമുണ്ടോ? സർക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി
ഹർജിക്കാരിയായ കെ കെ രമയെയും കോടതി വിമർശിച്ചു. ഹർജി ഗൗരവത്തോടെയാണോ കാണുന്നത് എന്ന് ചോദിച്ച കോടതി. അർഹമായ ഗൗരവത്തോടെ കേസിനെ സമീപിക്കണമെന്നും കാര്യങ്ങൾ നിസ്സാരവത്കരിക്കരുതെന്നും രമയോട് ആവശ്യപ്പെട്ടു.
കൊച്ചി: കുഞ്ഞനന്തന് അന്യായമായി പരോൾ അനുവദിക്കുന്നതിനെതിരെ കെ കെ രമ നൽകിയ ഹർജിയിൽ സർക്കാരിനോട് വിശദീകരണം നൽകാൻ ഹൈക്കോടതി ആവശ്യപ്പെട്ടു. പരോൾ അനുവദിക്കുന്നതിന്‍റെ ഉപാധികൾ എന്തൊക്കെയാണെന്ന് ചോദിച്ച കോടതി പരോൾ അനുവദിക്കുന്നതിൽ വിവേചനമുണ്ടോയെന്നും ആരാഞ്ഞു. വിവേചനം ഇല്ലെന്ന് ഉറപ്പാക്കാനുള്ള ചട്ടങ്ങളെക്കുറിച്ചും സർക്കാർ വിശദീകരിക്കണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടു. ഒരാഴ്ച കഴിഞ്ഞ് ഹർജി വീണ്ടും പരിഗണിക്കും.
അതേസമയം ഹർജിക്കാരിയായ കെ കെ രമയെയും കോടതി വിമർശിച്ചു. ഹർജി ഗൗരവത്തോടെയാണോ കാണുന്നത് എന്ന് ചോദിച്ച കോടതി. അർഹമായ ഗൗരവത്തോടെ കേസിനെ സമീപിക്കണമെന്നും കാര്യങ്ങൾ നിസ്സാരവത്കരിക്കരുതെന്നും രമയോട് ആവശ്യപ്പെട്ടു.
ചികിത്സയുടെ പേരിൽ പരോൾ വാങ്ങി കുഞ്ഞനന്തൻ പാർട്ടി പരിപാടികളിൽ പങ്കെടുക്കുകയാണ് എന്നാണ് കെ കെ രമയുടെ ഹര്‍ജി. അസുഖത്തിന്‍റെ പേരിൽ പി കെ കുഞ്ഞനന്തന് അനധികൃതമായി സർക്കാർ പരോൾ അനുവദിച്ചു എന്നാണ് രേഖാമൂലം രമ കോടതിയെ ബോധിപ്പിച്ചത്. മുൻപ് ഹർജി പരിഗണിച്ചപ്പോൾ അസുഖം ഉണ്ടെങ്കിൽ പരോളല്ല ഉപാധി എന്നും കുഞ്ഞനന്തന് സർക്കാർ ചികിത്സ നൽകുകയാണ് വേണ്ടതെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.