മദ്യനയം മാറ്റണമെങ്കിലും തൊട്ടാല്‍ പൊള്ളുമെന്ന അവസ്ഥയാണിപ്പോള്‍. ഈ സാഹചര്യത്തിലാണ് ആസൂത്രണ ബോര്‍ഡ് നിയോഗിച്ച വിദഗ്ധസമിതിയുടെ റിപ്പോര്‍ട്ട് നയം മാറ്റത്തിന്റെ വഴിതുറക്കുന്നത്.ഡോ. ഡി നാരായണന്‍ അധ്യക്ഷനായ സമിതിയുടെ പ്രധാന ശുപാര്‍ശ മദ്യനയത്തിലെ തിരുത്തല്‍ തന്നെയാണ്. മദ്യത്തിന്റെ ലഭ്യതക്കുറവ് കാരണം കേരളത്തിന്റെ പ്രധാന വരുമാനസ്രോതസ്സായ ടൂറിസം മേഖലയില്‍ വന്‍ തിരിച്ചടി ഉണ്ടായെന്നാണ് കണ്ടെത്തിയിരിക്കുന്നത്. 2010 ല്‍ 18 ശതമാനമായിരുന്ന ടൂറിസം രംഗത്തെ വളര്‍ച്ച ഇപ്പോള്‍ 7 ശതമാനമായി കുറഞ്ഞെന്ന് സമിതി ചൂണ്ടാക്കാട്ടുന്നു. 

റിപ്പോര്‍ട്ടിന്മേല്‍ തുടര്‍പഠനത്തിനോ ചര്‍ച്ചക്കോ ഉള്ള സാധ്യതയാണ് തുറന്നിട്ടിരിക്കുന്നത്. യുഡിഎഫ് നയത്തെ യുഡിഎഫ് കാലത്തെ നിയോഗിച്ച വിദഗ്ധസമിതി തന്നെ വിമര്‍ശിക്കുമ്പോള്‍, മദ്യ നിരോധനമല്ല വര്‍ജ്ജനമാണ് വേണ്ടതെന്ന ഇടത് നയം നടപ്പാക്കാന്‍ കൂടുതല്‍ എളുപ്പമാകുകയും ചെയ്യും. പൂ‍ട്ടിയ ബാറുകള്‍ തുറന്നാല്‍ കടുത്ത ജനരോഷം സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നുണ്ട്. അതേ സമയം കൂടുതല്‍ ബിവറേജസ് ഔട്ട്‍ലെറ്റുകള്‍ പൂട്ടാതിരിക്കാനും. ഫോര്‍ സ്റ്റാര്‍ മുതലുള്ള ബാറുകള്‍ തുറക്കാനുമുള്ള നീക്കങ്ങളാണ് സജീവം.