കണ്ണൂരില്‍ ഇന്നലെ ആര്‍.എസ്.എസ് പ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ ഗവര്‍ണ്ണര്‍ ഇടപെടുന്നു. കണ്ണൂരിലെ പ്രശ്നത്തില്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നും അക്രമം തടയണമെന്നും ഗവര്‍ണ്ണര്‍ ജസ്റ്റിസ് പി സദാശിവം സംസ്ഥാന സര്‍ക്കാറിന് കൈമാറി. ഒ രാജഗോപാല്‍ എം.എല്‍.എയുടെ നേതൃത്വത്തില്‍ മൂന്നംഗ ബി.ജെ.പി പ്രതിനിധിസംഘം ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവത്തെക്കണ്ട് കണ്ണൂരിലെ കൊലപാതകം സംബന്ധിച്ച് നിവേദനം നല്‍കിയിരുന്നു. ഈ നിവേദനം ഗവര്‍ണ്ണര്‍ അടിയന്തരമായി മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി.

ഇത്തരം അക്രമസംഭവങ്ങള്‍ ഇനി ഉണ്ടാവാതിരിക്കാന്‍ അടിയന്തര നടപടിയെടുക്കണമെന്നും, സമാധാനകാംക്ഷികളായ ജനങ്ങള്‍ക്ക് ഇക്കാര്യത്തില്‍ ഉറപ്പുനല്‍കാനാകണമെന്നും ഗവര്‍ണ്ണര്‍ അദ്ദേഹം മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. കണ്ണൂര്‍ സംഭവത്തില്‍ അടിയന്തര നടപടിക്കായി ഗവര്‍ണ്ണര്‍ ഇടപെടണമെന്നും ജില്ലയില്‍ അക്രമം നടക്കുന്ന സ്ഥലങ്ങളെ പ്രശ്നബാധിത പ്രദേശങ്ങളായി പ്രഖ്യാപിച്ച് സായുധ സേനാ പ്രത്യേകാധികാര നിയമം നടപ്പാക്കണമെന്നുമാണ് നിവേദനത്തിലെ ആവശ്യം. ഇതേ ആവശ്യം ഇന്നലെ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനും ഉന്നയിച്ചിരുന്നു.

ആര്‍.എസ്.എസ് പ്രവര്‍ത്തകനായ കക്കൻപാറയിൽ ചൂരക്കാട് ബിജു (34)വിനെയാണ് പയ്യന്നൂരിന് സമീപം പാലക്കോട് വെച്ച് ഇന്നലെ വൈകുന്നേരം നാലോടെ ഒരു സംഘം വെട്ടിക്കൊലപ്പെടുത്തിയത്. സി.പി.എം പ്രവർത്തകൻ സി.വി.ധൻരാജിനെ ഒരു വർഷം മുൻപ് വെട്ടിക്കൊലപ്പെടുത്തിയ കേസിലെ 12-ാം പ്രതിയാണ് ബിജു. ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന ബിജുവിനെ പാലക്കോട് പാലത്തിൽ വച്ച് അക്രമി സംഘം തടഞ്ഞുനിർത്തി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തില്‍ പ്രതിഷേധിച്ച് കണ്ണൂരില്‍ ഇന്ന് സംഘപരിവാര്‍ സംഘടനകള്‍ ഹര്‍ത്താല്‍ നടത്തുകയാണ്.