മുംബൈ: മഹാരാഷ്ട്രയിലെ സംസ്ഥാന സെക്രട്ടറിയേറ്റ് മന്ത്രാലയിലെ 62 വര്‍ഷം പഴക്കമുള്ള സെന്‍ട്രല്‍ ലൈബ്രറി അടച്ചുപൂട്ടുന്നു. ലൈബ്രറി ആരും ഉപയോഗിക്കാത്തതാണ് ഇത് പൂട്ടുന്നതിന് പിന്നിലെന്ന് ഡയറക്ടര്‍ ജനറല്‍ ബ്രിജേഷ് സിംഗ് പറയുന്നു. ലൈബ്രറിയെ ഡിജിറ്റല്‍ റിസോഴ്സ് കേന്ദ്രമാക്കി മാറ്റുകയാണ് ലക്ഷ്യം.

എന്നാല്‍ ലൈബ്രറിയെ തകര്‍ക്കുന്നതിന് പിന്നില്‍ സര്‍ക്കാരിന്‍റെ ഡിജിറ്റലൈസേഷന്‍ താല്‍പ്പര്യങ്ങളാണെന്ന് മന്ത്രാലയത്തിലെ ചില ഉദ്യോഗസ്ഥര്‍ പറയുന്നു. മന്ത്രാലയിലെ ഗ്രൗണ്ട് ഫ്ലോറില്‍ 2,500 സ്ക്വയര്‍ ഫീറ്റിലായിരുന്നു ലൈബ്രറി സ്ഥിതി ചെയ്തിരുന്നത്. എന്നാല്‍ പുതിയ ഒരു സ്റ്റുഡിയോയ്ക്കായി മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് അഞ്ചാം നിലയിലെ ചെറിയ സ്ഥലത്തേക്ക് ലൈബ്രറിയെ മാറ്റിയിരുന്നു.

മഹാരാഷ്ട്ര രൂപീകരിക്കുന്നതിന് മുമ്പ് നിലവില്‍ വന്നതാണ് ഈ ലൈബ്രറി. 1955 ഫെബ്രുവരി 11 ന് നിലവില്‍ വന്ന ലൈബ്രറിയില്‍ 47,000 ബുക്കുകളുണ്ടെന്ന് ലൈബ്രറേറിയന്‍ ദയാനേഷ്വര്‍ പറയുന്നു. ലൈബ്രറിയെ ഡിജിറ്റല്‍ റിസോഴ്സ് കേന്ദ്രമാക്കി മാറ്റാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.