രണ്ടാം ലോക മഹായുദ്ധത്തിലെ ഗ്രനേഡ് കണ്ടെത്തി; ഭയന്ന് വിറച്ച് വീട്ടമ്മ
ഗ്രനേഡ് ലോറ വീട്ടിനുള്ളിൽ സൂക്ഷിച്ചു. എന്നാൽ കിട്ടിയത് സ്ഫോടനം ഉണ്ടാക്കത്തക്കവണ്ണമുള്ളതാണോ എന്ന സംശയം രൂക്ഷമായപ്പോൾ ലോറ ഗ്രനേഡിന്‍റെ ചിത്രം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തു
ലണ്ടൻ: വീടിന്റെ മുറ്റത്തുനിന്നും ലഭിച്ച പഴയ ഗ്രനേഡ് കണ്ട് പേടിച്ച് ബോംബ് സ്ക്വാഡിനെ വിളിച്ചു വരുത്തി വീട്ടമ്മ. പഴയ ബോംബ് ആയതിനാൽ പൊട്ടുമോ ഇല്ലയോ എന്ന ആശങ്കയിലാണ് വീട്ടമ്മയായ ലോറ ഇൻഗാൽ ബോംബ് സ്ക്വാഡിനെ വിളിച്ചു വരുത്തിയത്. ബ്രിട്ടനിലെ ബ്രാംഷോട്ട് കോമൺയിൽ ശനിയാഴ്ചയാണ് സംഭവം നടന്നത്.
വളര്‍ത്തു നായയുമായി വൈകുന്നേരം നടക്കാനിറങ്ങിയ ലോറയ്ക്ക് വീടിന്റെ മുറ്റത്തുവച്ചാണ് ഗ്രനേഡ് ലഭിച്ചത്. തുടർന്ന് ഗ്രനേഡ് ലോറ വീട്ടിനുള്ളിൽ സൂക്ഷിച്ചു. എന്നാൽ കിട്ടിയത് സ്ഫോടനം ഉണ്ടാക്കത്തക്കവണ്ണമുള്ളതാണോ എന്ന സംശയം രൂക്ഷമായപ്പോൾ ലോറ ഗ്രനേഡിന്‍റെ ചിത്രം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തു. ഇത് ഗ്രനേഡാണോ എന്ന ചോദ്യത്തോടെയാണ് ലോറ ചിത്രം പോസ്റ്റ് ചെയ്തത്.
ചിലപ്പോൾ സ്ഫോടനത്തിന് സാധ്യതയുണ്ടാകാം എന്ന കൂട്ടുകാരുടെ കമന്റ് കണ്ട് ഭയന്ന ലോറ ഉടനെതന്നെ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. വീട്ടിലെത്തിയ പൊലീസ് സ്ഫോടനത്തിനുള്ള സാധ്യത ഉണ്ടെന്ന് പറയുകയും ഗ്രനൈഡിന്റെ ചിത്രമെടുത്ത് ബോംബ് സ്ക്വാഡിനെ വിവരം അയക്കുകയും ചെയ്തു. തുടർന്ന് ബോംബ് സ്ക്വാഡ് എത്തി ലോറയുടെയും തൊട്ടടുത്ത ചില വീടുകളും ഒഴിപ്പിച്ച് ഗ്രനൈഡ് പരിശോധിച്ചു.
എന്നാൽ സ്ഫോടന ശക്തിയുള്ളതല്ല ലഭിച്ച ഗ്രനൈഡ് എന്ന് പരിശോധനയിൽ കണ്ടെത്തി. ഗ്രനേഡില്‍ വലിച്ച് ഊരാനുള്ള പിൻ ഇല്ല. അതുകൊണ്ട് വെറുമൊരു ഷെൽ അയിരിക്കും ഇതെന്ന് കരുതിയാണ് എടുത്തതെന്ന് ലോറ പൊലീസിനോട് പറഞ്ഞു. എന്തായാലും ലോറയുടെ വീട്ടില്‍ നിന്ന് ലഭിച്ചത് പൊട്ടുന്ന ഗ്രനേഡല്ലെന്നാണ് പരിശോധനയില്‍ തെളിഞ്ഞത്. കുറച്ച് മാസങ്ങൾക്ക് മുമ്പ് അമേരിക്കയിലെത്തിയ ഒരു വിനോദസഞ്ചാരിക്ക് ഇതുപോലെ ഉപയോഗിക്കാത്തൊരു ബോംബ് കിട്ടിയിരുന്നു. അതും രണ്ടാം ലോകമഹായുദ്ധ കാലത്തെ ബോംബായിരുന്നു.