ലോകകപ്പില്‍ ചരിത്രമെഴുതി മാഞ്ചസ്റ്റര്‍ സിറ്റി

മോസ്കോ: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ ഏറ്റവും വലിയ വെെരികളാണ് മാഞ്ചസ്റ്റര്‍ യുണെെറ്റഡും മാഞ്ചസ്റ്റര്‍ സിറ്റിയും. സര്‍ അലക്സ് ഫെര്‍ഗൂസന്‍ പടിയിറങ്ങിയതില്‍ പിന്നെ മുടന്തി നീങ്ങുകയാണ് ചുവന്ന ചെകുത്താന്മാര്‍. എന്നാല്‍, പണമൊഴുക്കി താരങ്ങളെ എത്തിച്ച് നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ സിറ്റിക്ക് സാധിക്കുന്നുണ്ട്. എന്നാല്‍, ചരിത്രം പരിശോധിക്കുമ്പോള്‍ യുണെെറ്റഡിന്‍റെ പ്രഭാവത്തിന് മുന്നില്‍ പെപ്പിന്‍റെ ടീം വിയര്‍ക്കും.

പക്ഷേ, ലോകകപ്പില്‍ മാഞ്ചസ്റ്റര്‍ സിറ്റി പുതിയ ചരിത്രം എഴുതി ചേര്‍ത്തിരിക്കുകയാണ്. ലോകകപ്പ്, ക്വാര്‍ട്ടറിന്‍റെ ആവേശത്തിലേക്ക് കടക്കുമ്പോള്‍ 11 താരങ്ങളാണ് സിറ്റിയുടെതായി വിവിധ ടീമുകള്‍ക്ക് വേണ്ടി കളത്തിലിറങ്ങുക. ലോകകപ്പിന്‍റെ ചരിത്രത്തില്‍ ആദ്യമായാണ് ഇങ്ങനെയൊരു നേട്ടം ഒരു ക്ലബ് സ്വന്തമാക്കുന്നത്. ലോകകപ്പില്‍ ഗാര്‍ഡിയോളയുടെ നീലപ്പടയില്‍ നിന്ന് 16 താരങ്ങളാണ് ഇത്തവണ വിവിധ രാജ്യങ്ങള്‍ക്കായി ബൂട്ടണിഞ്ഞ് എത്തിയത്.

Scroll to load tweet…

അതില്‍ ഇംഗ്ലണ്ടിനും ബ്രസീലിനുമായി നാലു താരങ്ങളാണ് സിറ്റിയില്‍ ക്വാര്‍ട്ടര്‍ കളിക്കാനായി ഒരുങ്ങുന്നത്. കെയ്ല്‍ വാല്‍ക്കര്‍, റഹീം സ്റ്റെര്‍ലിംഗ്, ജോണ്‍ സ്റ്റോണ്‍സ്, ഫാബിയന്‍ ഡെല്‍ഫ് എന്നിവര്‍ ഇംഗ്ലണ്ടിനായി ഇറങ്ങുമ്പോള്‍ ഫെര്‍ണാണ്ടീഞ്ഞോ, ഗബ്രിയേല്‍ ജീസസ്, എ‍‍ഡേഴ്സണ്‍, ഡാനിലോ എന്നിവരെ മഞ്ഞക്കുപ്പായത്തില്‍ കാണാം. ബെല്‍ജിയത്തിനായി വിന്‍സെന്‍റ് കോമ്പാനിയും കെവിന്‍ ഡി ബ്രുയിനെയും പോരിനിറങ്ങും. ഫ്രാന്‍സിന്‍റെ ബെഞ്ചബിന്‍ മെന്‍ഡിയും ചേരുമ്പോള്‍ സിറ്റിയുടെ ക്വാര്‍ട്ടര്‍ ലെെനപ്പ് പൂര്‍ത്തിയാകും.