ദില്ലി: ശ്രീ ശ്രീ രവിശങ്കറിന്റെ ആര്‍ട്ട് ഓഫ് ലീവിങ് ഫൗണ്ടേഷന് എന്തും വിളിച്ചു പറയാനുള്ള സ്വാതന്ത്ര്യമുണ്ടെന്ന് കരുതേണ്ടെന്ന് ദേശീയ ഹരിത ട്രൈബ്യൂണലിന്റെ മുന്നറിയിപ്പ്. യമുനാ തീരത്ത് സംഘടിപ്പിച്ച രാജ്യാന്തര സാംസ്കാരികോത്സവം പരിസ്ഥിതിക്ക് കോട്ടമുണ്ടാക്കി എന്ന കേസില്‍ ട്രൈബ്യൂണല്‍ മുന്‍വിധിയോടെ പ്രവര്‍ത്തിക്കുന്നു എന്ന് ആര്‍ട്ട് ഓഫ് ലീവിങ്ങ് കുറ്റപ്പെടുത്തിയിരുന്നു.

ഇന്ന് കേസ് പരിഗണിച്ച ട്രൈബ്യൂണല്‍ ആര്‍ട്ട് ഓഫ് ലിവിങ്ങിന്റെ പ്രസ്താവനയില്‍ കടുത്ത അതൃപ്തി പ്രകടിപ്പിച്ചു. രവിശങ്കറിന്റെ പ്രസ്താവന ഞെട്ടിക്കുന്നതാണെന്നും ദേശീയ ഹരിത ട്രൈബ്യൂണല്‍ വ്യക്തമാക്കി. ഈ പ്രസ്താവന കൂടി ഉള്‍പ്പെടുത്തി സത്യവാങ്മൂലം നല്കാന്‍ പരാതിക്കാരോട് നിര്‍ദ്ദേശിച്ചു.

യമുനാ നദീതീരത്ത് ആര്‍ട്ട് ഓഫ് ലിവിങ് നടത്തിയ മൂന്നുദിവസത്തെ ലോക സാംസ്‌കാരികോത്സവം മൂലമുണ്ടായ പരിസ്ഥിതി നാശത്തിന് ദില്ലി സര്‍ക്കാരും ദേശീയ ഹരിത ട്രിബ്യൂണലുമാണ് ഉത്തരവാദികളെന്ന് ശ്രീ ശ്രീ രവിശങ്കര്‍ ആരോപിച്ചിരുന്നു. ആര്‍ട്ട് ഓഫ് ലിവിങ്ങിന് പരിപാടി നടത്താന്‍ അനുവാദം നല്‍കിയത് അവരാണെന്നും അതിനാല്‍ പരിസ്ഥിതി നാശം ഉണ്ടായിട്ടുണ്ടെങ്കില്‍ അതിന് ഉത്തരവാദികള്‍ അവരാണെന്നുമായിരുന്നു രവിശങ്കറുടെ വാദം.

ഏതെങ്കിലും തരത്തിലുള്ള പിഴ ഒടുക്കേണ്ടതുണ്ടെങ്കില്‍ അത് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളും ഹരിത ട്രിബ്യൂണലുമാണ് നല്‍കേണ്ടത്‌. യമുനാ നദി പരിശുദ്ധവും പ്രകൃതി ദുര്‍ബലവുമായിരുന്നങ്കില്‍ ലോക സാംസ്‌കാരികോത്സവം നിര്‍ത്തിവയ്പ്പിക്കണമായിരുന്നെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞിരുന്നു.