Asianet News MalayalamAsianet News Malayalam

ഒറ്റയക്ക-ഇരട്ടയക്ക വാഹനനിയന്ത്രണം: ദില്ലി സര്‍ക്കാരിനെ വിമര്‍ശിച്ച് ഹരിത ട്രിബ്യൂണല്‍

green tribunal slams delhi govt
Author
First Published Nov 10, 2017, 4:47 PM IST

ദില്ലി: അന്തരീക്ഷമലിനീകരണം നിയന്ത്രിക്കാൻ ഒറ്റഅക്ക ഇരട്ട അക്ക സമ്പ്രദായം കൊണ്ട് വന്ന ദില്ലി സർക്കാരിനെ ദേശീയ ഹരിത ട്രൈബ്യൂണൽ രൂക്ഷമായി വിമർശിച്ചു. ഒറ്റഅക്ക ഇരട്ട അക്ക സമ്പ്രദായം കൊണ്ട് മലിനീകരണം കുറയുമെന്ന് സർക്കാർ തെളിയിച്ചില്ലെങ്കിൽ നടപടി സ്റ്റേ ചെയ്യുമെന്ന് ട്രൈബ്യൂണൽ മുന്നറിയിപ്പ് നൽകി.അതേസമയം ഒറ്റ അക്ക ഇരട്ട അക്ക നമ്പർ വ്യവസ്ഥ നടപ്പാക്കുന്ന ദിനങ്ങളിൽ സർക്കാർ ബസുകളിൽ സൗജന്യയാത്രയ്ക്ക് അനുവദിക്കും.

മലിനീകരണം നിയന്ത്രണാതീതമായതോടെയാണ് ഒറ്റ അക്ക ഇരട്ട അക്ക വ്യവസ്ഥകൊണ്ട് വന്ന് വാഹനങ്ങൾ നിരത്തിലിറങ്ങുന്നത് കുറയ്ക്കാൻ ദില്ലി സർക്കാർ തീരുമാനിച്ചത്. എന്നാൽ തീരുമാനത്തെ ദേശീയ ഹരിത ട്രൈബ്യൂണൽ വിമർശിച്ചു. ഒരു വർഷം ഒന്നും ചെയ്യാതിരുന്നിട്ട് ഇങ്ങനെയാണോ മലിനീകരണം നിയന്ത്രിക്കുന്നതെന്ന് ട്രൈബ്യൂണൽ ചോദിച്ചു. സുപ്രീംകോടതിയും ഹരിത ട്രൈബ്യൂണലും 100 മാർഗങ്ങൾ എങ്കിലും സർക്കാരിന് മുന്നിൽ വച്ചിരുന്നു. സർക്കാർ അതൊന്നും നടപ്പാക്കിയില്ല. ഒറ്റ അക്ക ഇരട്ട അക്ക സമ്പ്രദായം കൊണ്ട് മലിനീകരണം കുറയുമെന്നാണെങ്കിൽ അത് തെളിയിക്കണമെന്നും ഇല്ലെങ്കിൽ സ്റ്റേ ചെയ്യുമെന്നും ട്രൈബ്യൂണൽ മുന്നറിയിപ്പ് നൽകി. നേരത്തെ പാർക്കിംഗ് ഫീസ് കൂട്ടി സ്വകാര്യ വാഹനങ്ങൾ നിയന്ത്രിക്കാനുള്ള നടപടിയെ ദില്ലി ഹൈക്കോടതിയും വിമർശിച്ചിരുന്നു. ഒറ്റഅക്ക ഇരട്ട അക്ക സമ്പ്രദായം നടപ്പാക്കുന്ന ദിനങ്ങളിൽ സർക്കാർ ബസുകളിൽ സൗജന്യ യാത്ര അനുവദിച്ചു.വലിയ ട്രക്കുകകൾ ദില്ലിയിൽ കടക്കാതെ വഴി തിരിച്ച് വിടാൻ അതിർത്തിയിൽ പരിശോധന ശക്തമാക്കിയിട്ടുണ്ട്.

പുക മഞ്ഞിന് ഇന്ന് അൽപം ശമനമുണ്ടായെങ്കിലും അന്തരീക്ഷ മലിനീകരണം ഇപ്പോഴും ദില്ലിയിൽ ഉയർന്ന തോതിലാണ്.

Follow Us:
Download App:
  • android
  • ios