മന്ത്രിമാരുടെ വകുപ്പുകളെ ചൊല്ലി ഗുജറാത്ത് ബി.ജെ.പിയിലെ തര്‍ക്കം രൂക്ഷമാകുന്നു. ധനവകുപ്പ് എടുത്തു മാറ്റിയതില്‍ അതൃപ്തിയുള്ള ഉപമുഖ്യമന്ത്രി നിതിന്‍ പട്ടേല്‍ വകുപ്പുകള്‍ ഏറ്റെടുക്കാതെ പ്രതിഷേധം തുടരുകയാണ്. ബി.ജെ.പിയില്‍ നിന്ന് നിതിന്‍ പട്ടേല്‍ പുറത്തു വരണമെന്ന് ഹാര്‍ദിക് പട്ടേല്‍ ആവശ്യപ്പെട്ടു.

ഗുജറാത്തില്‍ വിജയ് രൂപാണി മന്ത്രിസഭയുടെ ആദ്യ യോഗത്തിനു മുമ്പ് തന്നെ പ്രകടമായ ഭിന്നത അതേപടി തുടരുകയാണ്. മുഖ്യമന്ത്രി വിജയ് രൂപാണി പ്രധാനപ്പെട്ട വകുപ്പുകള്‍ നിഷേധിച്ചുവെന്ന് ഉപമുഖ്യമന്ത്രി നിതിന്‍ പട്ടേല്‍ കേന്ദ്ര നേതൃത്വത്തെ അറിയിച്ചു. താന്‍ വഹിച്ചിരുന്ന ധനകാര്യം, പെട്രോളിയം, നഗരവികസനം എന്നീ വകുപ്പുകള്‍ എടുത്തു മാറ്റിയതാണ് നിതന്‍ പട്ടേലിനെ ചൊടിപ്പിച്ചത്. ആരോഗ്യം, മെഡിക്കല്‍ വിദ്യാഭ്യാസം, റോഡ് നിര്‍മ്മാണം തുടങ്ങിയ വകുപ്പുകളാണ് നിതിന്‍ പട്ടേലിന് നല്കിയത്. നിതിന്‍ പട്ടേല്‍ ഓഫീസിലെത്തി ചുമതലയേല്‌ക്കാന്‍ ഇന്നും തയ്യാറായില്ല. നിതിന്‍ പട്ടേല്‍ ബി.ജെ.പിയില്‍ നിന്ന് പുറത്തു വരണമെന്ന് പാട്ടീദര്‍ സമരമസമതി നേതാവ് ഹാര്‍ദിക് പട്ടേല്‍ ആവശ്യപ്പെട്ടു. പത്ത് എം.എല്‍.എമാരുടെ പിന്തുണ ഉറപ്പാക്കിയാല്‍ കോണ്‍ഗ്രുമായി സംസാരിക്കാമെന്നും ഹാര്‍ദിക് പറഞ്ഞു. ഹാര്‍ദ്ദികുമായി ഇടഞ്ഞു നില്‍ക്കുന്ന ലാല്‍ജി പട്ടേലും നിതിന്‍ പട്ടേലിനെ സന്ദര്‍ശിച്ച് പിന്തുണ അറിയിച്ചു. രാജിവയ്‌ക്കാന്‍ സന്നദ്ധനാണെന്ന് നിതിന്‍ പട്ടേല്‍ കേന്ദ്ര നേതൃത്വത്തെ അറിയിച്ചതായാണ് സൂചന. രണ്ടു ദിവസത്തിനുള്ളില്‍ തീരുമാനം പറയാമെന്നാണ് കേന്ദ്രനേതൃത്വം നല്കിയിരിക്കുന്ന മറുപടി.