അഹമ്മദാബാദ്: നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഗുജറാത്തിൽ ബിജെപിയെ വെല്ലുവിളിച്ച് ഹാർദിക് പട്ടേലിന്റെ കൂറ്റൻ സമ്മേളനം. തനിക്കെതിരെ അശ്ലീല സിഡി ഇറക്കുന്നതിന് പകരം രാഷ്ട്രീയം പറഞ്ഞ് വോട്ട്ചോദിക്കാൻ ബിജെപി തയ്യാറുണ്ടോയെന്ന് ഹാർദിക് ചോദിച്ചു. പൊലീസ് അനുമതി നിഷേധിച്ചിട്ടും അമിത് ഷായുടെ തട്ടകമായ മാൻസയിലാണ് ഹാർദിക് പട്ടേൽ കൂറ്റൻ സമ്മേളനം നടത്തിയത്. അതേസമയം ഹാർദികിന് മറുപടിയായി പാട്ടിദാർ സങ്കലൻ സമിതിയെന്നപേരിൽ ബിജെപി പുതിയൊരു സംഘടനയുണ്ടാക്കി. 

ഒരുമണിക്കൂർ നീണ്ട പ്രസംഗത്തിൽ ബിജെപിയെ മാത്രമാണ് ഹാർദിക് കടന്നാക്രമിച്ചത്. ഒരു പയ്യന്റെ വ്യാജ അശ്ളീല സീഡിയല്ല, 22 വർഷത്തെ ഭരണത്തെക്കുറിച്ചുള്ള സിഡിയാണ് ജനങ്ങൾ ചോദിക്കുന്നത്. കാര്യം നേടാനായി ബിജെപി എന്തും ചെയ്യും. നാളെ ദാവൂദ് ഇബ്രാഹീം ബിജെപിയിൽ ചേരുകയാണെങ്കിൽ മുംബൈസ്ഫോടനത്തിൽ ആരും കൊല്ലപ്പെട്ടിട്ടില്ലെന്നും അവരെല്ലാം ചിക്കൻഗുനിയവന്ന് മരിച്ചതാണെന്നുവരെ ബിജെപി പറഞ്ഞുകളയുമെന്ന് ഹാർദിക് പരിഹസിച്ചു. 

അറുപത് സീറ്റിൽകൂടുതൽ ബിജെപി നേടില്ലെന്നും ഹാർദിക് പറഞ്ഞു. അതേസമയം പട്ടേൽ സങ്കലൻ സമിതിയെന്ന പേരിൽ പാട്ടിദാർമാരുടെ സഘടനയുണ്ടാക്കിയാണ് ബിജെപി മറതന്ത്രം പയറ്റുന്നത്. ഹാർദികുമായി തെറ്റി ബിജെപിയിൽ ചേർന്നവരാണ് സംഘടനയുടെ നേതാക്കൾ. 70പേരുടെ സ്ഥാനാർത്ഥി പട്ടികയ്ക്ക് പിന്നാലെ 36 സ്ഥാനാർത്ഥികളെകൂടി ബിജെപി പ്രഖ്യാപിച്ചു. സർക്കാരുമായി ഇടഞ്ഞുനിൽകുന്ന പട്ടേൽ ഒബിസി വിഭാഗത്തിൽ പെട്ടവർക്ക് പ്രാമുഖ്യം കൊടുത്തുകൊണ്ടുള്ള പട്ടികയാണ് ബിജെപി ഇറക്കിയിരിക്കുന്നത്.