ന്യൂയോര്‍ക്ക്: ഇന്ത്യന്‍ ഐടി രംഗത്തിനും മറ്റും തിരിച്ചടിയാകുന്ന തീരുമാനവുമായി ട്രംപ് ഗവണ്‍മെന്‍റ്. അമേരിക്കയിൽ എച്ച് വൺ ബി വിസയ്ക്ക് നിയന്ത്രണം വരുത്തനാണ് തിരക്കിട്ട ആലോചന നടക്കുന്നത്. ഇത് സംബന്ധിച്ച ബിൽ യുഎസ് ജനപ്രതിനിധി സഭ പരിഗണിക്കുകയാണ്. എച്ച് വൺ ബി വിസയിലെത്തുന്നവരുടെ കുറഞ്ഞ ശന്പളത്തിന്‍റെ പരിധി ഇരട്ടിയിലധികമാക്കുന്നതടക്കമുള്ള വ്യവസ്ഥകളാണ് ബില്ലിലുള്ളത്. 

ഇന്ത്യക്കാരടക്കം വിദേശത്ത് നിന്നുള്ള തൊഴിലാളികളുടെ ജോലിസാധ്യതയെ ബാധിക്കുന്നതാണ് നീക്കം. നിലവിൽ 60,000 ഡോളറാണ് എച്ച്‍ വൺ ബി വിസയിൽ അമേരിക്കയിലെത്തുന്നവർക്ക് നൽകേണ്ട ചുരുങ്ങിയ വേതനം. ഇത് ഇരട്ടിയിലേറെ കൂട്ടി 1,30,000ആക്കണമെന്നാണ് ബില്ലിലെ നിർദ്ദേശം.

ഇതോടെ സ്വദേശികൾക്ക് നൽകുന്നതിനേക്കാൾ കുറഞ്ഞ വേതനത്തിൽ വിദേശികളെ ജോലിക്കെടുക്കാൻ കഴിയുന്ന സാഹചര്യം ഇല്ലാതാകും. ഐടി കമ്പനികളില്‍ ജോലി തേടുന്ന ഇന്ത്യക്കാരടക്കമുള്ളവരെ ദോഷകരമായി ബാധിക്കുന്നതാണ് നീക്കം

അതിനിടയില്‍ അമേരിക്കയുടെ അറ്റോർണി ജനറൽ സാലി യേറ്റ്സിനെ പ്രസി‍ഡന്‍റ് ഡോണൾഡ് ട്രംപ് പുറത്താക്കി. അഭയാർത്ഥി നിരോധന തീരുമാനത്തിന്‍റെ നിയമസാധുതയെ ചോദ്യം ചെയ്തതിനാണ് നടപടി. അതേസമയം നൂറിലേറെ അമേരിക്കൻ നയതന്ത്ര പ്രതിനിധികൾ അഭയാർത്ഥിനിരോധനത്തെ എതിർത്ത് ട്രംപിന് വിയോജനക്കുറിപ്പയച്ചു. എന്നാൽ തീരുമാനങ്ങൾ അംഗീകരിക്കാൻ പറ്റാത്തവര്‍ തൽസ്ഥാനത്ത് നിന്ന് രാജി വയ്ക്കട്ടെയെന്നായിരുന്നു വൈറ്റ് ഹൗസിന്‍റെ പ്രതികരണം