'നിപ' വെറുതെ പുറത്തു ചാടിയതല്ല, കാരമുണ്ട്: ഡബ്ല്യൂഎച്ച്ഒ റിപ്പോര്‍ട്ട്

ദില്ലി: മലേഷ്യയില്‍ ആദ്യമായി കാണപ്പെട്ട നിപ വൈറസ് ബാധ മുതല്‍ കോഴിക്കോട് പേരാമ്പ്രയില്‍ കണ്ടതുവരെയുള്ള വൈറസ് ബാധയ്ക്ക് കാരണക്കാര്‍ മനുഷ്യര്‍ തന്നെയാണെന്ന് തെളിവുകള്‍ നിരത്തി ലോകാരോഗ്യ സംഘടന. വവ്വാലുകളെ പോലുള്ള ഫലങ്ങള്‍ ഭക്ഷിക്കുന്ന ജീവികള്‍ പടര്‍ത്തുന്ന എല്ലാ വൈറസ് ബാധകള്‍ക്കും കാരണം മനുഷ്യന്‍റെ പ്രകൃതിവിരുദ്ധ പ്രവര്‍ത്തനങ്ങളാണെന്നാണ് ഡബ്ല്യുഎച്ച്എ പറയുന്നത്. 

മനുഷ്യന്‍റെ പ്രവൃത്തികള്‍ മൂലം ഇത്തരം സസ്തനികള്‍ക്ക് വാസസ്ഥലവും ജീവിതസാഹചര്യവും നഷ്ടപ്പെടുന്നതാണ് ഇവയുടെ ശരീരത്തിലെ വൈറസ് ഇത്തരം ജീവികളുടെ മൂത്രത്തിലൂടടെയും ഉമിനീരിലൂടെയും ഒക്കെ പുറത്തുവരുന്നത്. ഹെന്ദ്ര, നിപ തുടങ്ങിയ വൈറസുകളെ കുറിച്ച് നടത്തിയ പഠനങ്ങള്‍ പറയുന്നതിങ്ങനെ... 

എന്‍വിയോണ്‍മെന്‍റല്‍ സ്ട്രെസ്/ ന്യൂട്രീഷനല്‍ സ്ട്രസ് അഥവാ ഭക്ഷ്യവസ്തുക്കളുടെ അപര്യാപ്തതയാണ് ഇത്തരം ജീവികളില്‍ നിന്ന് വൈറസ് പുറത്തുവരാന്‍ കാരണമാകുന്നത്. നിപയ്ക്ക് സമാനമായി ഓസ്ട്രേലിയയില്‍ പടര്‍ന്നുപിടിച്ച വൈറസായിരുന്നു ഹെന്ദ്ര. ഫലവര്‍ഗങ്ങള്‍ ഭക്ഷണമാക്കുന്ന വവ്വാലുകള്‍ നേരിടുന്ന ജീവിത പ്രതിസന്ധികളാണ് ഇത് പടര്‍ന്നതെന്ന് സയന്‍സ് ലോകം കണ്ടെത്തി. 

വാസ സാഹചര്യങ്ങള്‍ നശിപ്പിക്കുക, വാസ സാഹചര്യങ്ങള്‍ കുറയുക, ഇതുമൂലമുണ്ടാകുന്ന ശാരീരികമായ പ്രതിസന്ധികള്‍ എന്നിവയാണ് മേല്‍ പറഞ്ഞ പ്രതിസന്ധികളില്‍ ഉള്‍പ്പെടുന്നത്. വവ്വാലുകളില്‍ നിന്ന് നേരിട്ട് മനുഷ്യനില്‍ എത്തിയതിനേക്കാള്‍ കുതിരകള്‍ വഴിയായിരുന്നു ഓസ്ട്രേലിയയില്‍ ഹെന്ദ്ര പടര്‍ന്ന് പിടിച്ചത്. 

മലേഷ്യയില്‍ കാലാവസ്ഥ വ്യതിയാനത്തിന്‍റെ ഭാഗമായി വാസസ്ഥലങ്ങള്‍ നഷ്ടപ്പെട്ടതും ഭക്ഷണസാധനങ്ങളുടെ ലഭ്യതക്കുറവുമാണ് വൈറസ് പടരുന്നതിലേക്ക് നയിച്ചത്. പെട്ടെന്നുള്ള വന നശീകരണം വവ്വാലുകളെ നഗര പ്രദേശങ്ങളിലേക്ക് ചേക്കേറാന്‍ നിര്‍ബന്ധിതരാക്കി. ഇത് വവ്വാലുകളും മനുഷ്യനും തമ്മിലുള്ള സഹവാസം വര്‍ധിപ്പിച്ചു. 

ഭക്ഷണത്തിനായി വവ്വാലുകളെ വേട്ടയാടിയതും മറ്റൊരു കാരണമായി. തുടര്‍ന്നായിരുന്നു മലേഷ്യയില്‍ നിപ പടര്‍ന്നു പിടിച്ചത്. ഇതേ കാരണം തന്നെയാണ് ഇന്ത്യയിലം നിപയുടെ സാധ്യത വര്‍ധിപ്പിച്ചതെന്ന് വവ്വാലുകളെ കുറിച്ച് ഇന്ത്യയില്‍ പഠനം നടത്തുന്ന രോഹിത് ചക്രവര്‍ത്തി അദ്ദേഹത്തിന്‍റെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

അതേസമയം നിപാ വൈറസ് ബാധയെ തുടര്‍ന്ന് വവ്വാലുകള്‍ക്ക് സ്വാഭാവിക വംശനാശം സംഭവിക്കാന്‍ കാരണമാകുമെന്നാണ് പരിസ്ഥിതി പഠനം നടത്തുന്നവര്‍ പറയുന്നത്. താല്‍ക്കാലിക പരിഹാരമായി മലേഷ്യയിലടക്കം നടപ്പിലാക്കിയ വംശ നശീകരണം പിന്തുടരാമെങ്കിലും ഇത് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ക്ക് വഴിവെക്കുമെന്നാണ് പരിസ്ഥിതി പ്രവര്‍ത്തകരും ശാസത്രജ്ഞരും വ്യക്തമാക്കുന്നത്.

1300 സ്പീഷീസുകളിലുള്ള വവ്വാലുകളാണ് ലോകത്തുള്ളത്. ഇവ ഇല്ലാതാകുന്നതോടെ പഴവര്‍ഗങ്ങളില്‍ പരാഗണം തടസപ്പെടും. മാങ്ങ, വാഴപ്പഴം, പേരക്ക തുടങ്ങിയവ കായ്ക്കാത്ത അവസ്ഥയും ഇതുമൂലം ഉണ്ടാകുമെന്ന് പഠനം മുന്നറിയിപ്പു നല്‍കുന്നുണ്ട്. ജനിതക വൈവിധ്യത്തെ തന്നെ ഇത് ബാധിക്കുമെന്നാണ് പഠനങ്ങള്‍ മുന്നറിയിപ്പ് നല്‍കുന്നത്.