തിരുവനന്തുപരം: ഹാദിയ കേസില്‍ വനിതാ കമ്മീഷന്റെ നിലപാടിനെതിരെ പോ്പ്പുലര്‍ ഫ്രണ്ട്. സുപ്രീംകോടിതിയെ സമീപിക്കുമെന്ന സംസ്ഥാന വനിതാകമ്മിഷന്‍ ചെയര്‍പേഴ്സണ്‍ എം.സി ജോസഫൈന്റെ പ്രസ്താവന ഉത്തരവാദിത്വത്തില്‍ നിന്നുള്ള ഒളിച്ചോട്ടമാണെന്ന് പോപുലര്‍ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് നാസറുദ്ദീന്‍ എളമരം പറഞ്ഞു. വനിതാ കമ്മീഷന്‍ നിലപാട് സംഘപരിവാര്‍ അജണ്ടയെ സഹായിക്കുന്നതാണെന്നും അദ്ദേഹം വ പറഞ്ഞു. 

കേസുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയില്‍ നടക്കുന്ന നിയമ നടപടിക്രമങ്ങളെ നീട്ടികൊണ്ടുപോകാന്‍ മാത്രമെ ഈ നിലപാട് സഹായിക്കൂ. ആറുമാസത്തിലധികമായി ഹാദിയ വീട്ടുതടങ്കലിലാണ്. കോടതി നിര്‍ദ്ദേശങ്ങള്‍ക്ക് വിരുദ്ധമായ സാഹചര്യമാണ് ഹാദിയയുടെ വീട്ടില്‍ നിലനില്‍ക്കുന്നത്. 

ഹാദിയയെ വീട്ടുതടങ്കലില്‍ പാര്‍പ്പിക്കണമെന്നോ പുറത്ത് നിന്നുള്ളവര്‍ക്ക് സന്ദര്‍ശനാനുമതി നിഷേധിക്കണമെന്നോ കോടതി നിര്‍ദ്ദേശിച്ചിട്ടില്ല. എന്നാല്‍ ആര്‍.എസ്.എസിന്റെ താല്‍പര്യത്തിനനുസരിച്ചാണ് കാര്യങ്ങള്‍ നടക്കുന്നത്. ഹാദിയയുടെ ജീവന്‍പോലും അപകടത്തിലാണ്. ഈ സാഹചര്യത്തില്‍ അടിയന്തരമായി അവിടം സന്ദര്‍ശിക്കുകയും ഹാദിയ നേരിടുന്ന മനുഷ്യാവകാശലംഘനങ്ങള്‍ അവസാനിപ്പിക്കുകയും ചെയ്യുന്ന ഇടപെടലാണ് വനിതാ കമ്മീഷനില്‍ നിന്നും ഉണ്ടാകേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

ഭരണഘടനാസ്ഥാപനമെന്ന നിലയില്‍ ഇത്തരം സാഹചര്യങ്ങളില്‍ സ്വന്തമായി തീരുമാനമെടുക്കാനുള്ള അധികാരം വനിതാ കമ്മീഷനുണ്ട്. എന്നാല്‍ ഇത് വിനിയോഗിക്കാന്‍ തയ്യാറാകാതെ, വിവധ കോണുകളില്‍നിന്ന് പ്രതിഷേധം ഉയരുകയും സമ്മര്‍ദ്ദം ശക്തമാവുകയും ചെയ്തപ്പോള്‍ കണ്ണില്‍പൊടിയിടാനുള്ള തന്ത്രംമാത്രമാണ് സുപ്രീംകോടതിയെ സമീപിക്കാനുള്ള നീക്കമെന്നും അദ്ദേഹം വാര്‍ത്താക്കുറി്പ്പില്‍ കുറ്റപ്പെടുത്തി.