ഹാഫീസ് സയിദിനെ തള്ളിപ്പറഞ്ഞ് പാകിസ്ഥാന്‍
ലാഹോർ: ജമാത് ഉദ് ദവ തലവൻ ഹാഫീസ് സയിദ് രാജ്യത്തിന് ഭീഷണിയാണെന്ന് പാക്കിസ്ഥാൻ. ദേശീയ താൽപര്യത്തിന്‍റെ പേരിലാണ് ഇയാളെ തടവിൽ ആക്കിയിരിക്കുന്നതെന്നു മ്യൂണിക്കിൽ നടന്ന അന്താരാഷ്ട്ര സുരക്ഷ കോണ്‍ഫറൻസിൽ പാക് പ്രതിരോധമന്ത്രി ഖാജാ ആസിഫ് വ്യക്തമാക്കി.
മുംബൈ ഭീകരാക്രമണ സൂത്രധാരനുമായ സയിദിനെ ജനുവരി 30നാണ് ലാഹോറിൽ വീട്ടുതങ്കലിലാക്കിയത്. ഇതേത്തുടർന്നു സയിദും അനുയായികളും പ്രതിഷേധിച്ചിരുന്നു. ഭീകരവാദം എന്നതു ഒരു മതത്തിന്‍റെയും പര്യായമല്ല. തീവ്രവാദികൾ ക്രൈസ്തവരും മുസ്ലിമോ ഹിന്ദുവോ അല്ല. അവർ തീവ്രവാദികളാണെന്നും ക്രിമിനലുകളാണെന്നും ആസിഫ് പറഞ്ഞു.
പാക്കിസ്ഥാനിൽ നൂറോളം പേർ മരിക്കാനിടയായ സംഭവങ്ങൾ ഉണ്ടായതിനെ തുടർന്നാണ് സയിദിനെതിരെ നടപടി എടുത്തത്. ഹാഫീസ് സയിദ്, കൂട്ടാളി ഖാസി കാസിഫ് എന്നിവരുടെ പേരുകൾ ഭീകരവിരുദ്ധ നിയമത്തിന്റെ നാലാം ഷെഡ്യൂളിൽ ഉൾപ്പെടുത്തി. സയിദ് ഉൾപ്പെടെ ജെയുഡി, എഫ് ഐഎഫ് ഭീകരസംഘടനകളിൽ ഉൾപ്പെട്ട 37 പേരെ രാജ്യത്തിനു പുറത്തുപോകുന്നതിനു വിലക്കുള്ളവരുടെ പട്ടികയിലും ഉൾപ്പെടുത്തിയിരുന്നു.