168 വിദേശ രാജ്യങ്ങളില്‍ നിന്നുള്ള പതിനേഴര ലക്ഷം തീര്‍ഥാടകരാണ് ഇത്തവണ ഹജ്ജ് നിര്‍വഹിക്കുന്നത്. ഹജ്ജിനുള്ള അനുമതി പത്രമില്ലാതെ മക്കയിലേക്ക് കടക്കാന്‍ ശ്രമിച്ച അഞ്ച് ലക്ഷത്തിനടുത്ത് പേരെ തിരിച്ചയച്ചു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഔദ്യോഗിക കണക്ക് പ്രകാരം 168 രാജ്യങ്ങളില്‍ നിന്നും 17,52,014 തീര്‍ഥാടകര്‍ ഇത്തവണ ഹജ്ജിനെത്തിയിട്ടുണ്ട്.8,11,645 പേര്‍ സ്ത്രീകളാണ്. 16,48,332 പേര്‍ വിമാന മാര്‍ഗവും 14,827 പേര്‍ കപ്പല്‍ മാര്‍ഗവും ബാക്കിയുള്ളവര്‍ റോഡ്‌ മാര്‍ഗവുമാണ് ഹജ്ജിനെത്തിയത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 4,26,263 വിദേശ തീര്‍ഥാടകര്‍ ഇത്തവണ കൂടുതലാണ്. 2,29,028 ആഭ്യന്തര തീര്‍ഥാടകര്‍ ഇത്തവണ ഹജ്ജിനെത്തി. ഇതില്‍ 1,02,936 പേര്‍ സൌദിയിലുള്ള വിദേശികളും 126,092 പേര്‍ സൌദികളുമാണ്. ഉപരോധം നേരിടുന്ന ഖത്തറില്‍ നിന്നുള്ള തീര്‍ഥാടകരുടെ എണ്ണവും ഇത്തവണ കൂടുതലാണ്. കഴിഞ്ഞ വര്‍ഷം 1,210 തീര്‍ഥാടകര്‍ ഹജ്ജിനെത്തിയ സ്ഥാനത്ത് 1,564 തീര്‍ഥാടകര്‍ ആണ് ഇത്തവണ ഖത്തറില്‍ നിന്നും ഹജ്ജിനെത്തിയത്. തീര്‍ഥാടകരുടെ സേവനത്തിനായി സുരക്ഷാ സൈനികര്‍ ഉള്‍പ്പെടെ മൂന്നു ലക്ഷം പേരെ പുണ്യസ്ഥലങ്ങളില്‍ വിന്യസിച്ചതായി മക്കാ ഗവര്‍ണര്‍ പ്രിന്‍സ് ഖാലിദ് അല്‍ ഫൈസല്‍ പറഞ്ഞു.

സൗദിയുടെ വിവിധ ഭാഗങ്ങളില്‍ 101 വ്യാജ ഹജ്ജ് സര്‍വീസ് സ്ഥാപനങ്ങള്‍ പിടിയിലായി. ഹജ്ജിനുള്ള അനുമതിപത്രമില്ലാതെ മക്കയിലേക്ക് കടക്കാന്‍ ശ്രമിച്ച 490,785 പേരെ പ്രവേശന കവാടങ്ങളില്‍ വെച്ച് തിരിച്ചയച്ചു. അനുമതി പത്രമില്ലാത്തവര്‍ക്ക് യാത്രാ സഹായം ചെയ്ത 9,599 പേര്‍ പിടിയിലായി. ഹജ്ജ് നിയമം ലംഘിച്ച 219,890 വാഹനങ്ങളും പിടിയിലായി. ഇരുപത് ലക്ഷത്തോളം തീര്‍ഥാടകരില്‍ 3,65,000 പേര്‍ക്ക് ഇത്തവണ മെട്രോ സര്‍വീസ് ഉപയോഗിക്കാനാകും. ബാക്കിയുള്ളവര്‍ക്ക് യാത്ര ചെയ്യാനായി ഇരുപത്തിഒരായിരത്തിലധികം ബസുകള്‍ പുണ്യസ്ഥലങ്ങളിലുണ്ട്. അടിയന്തിര സാഹചര്യങ്ങളില്‍ ഉപയോഗിക്കാനായി മിന, അറഫ, മുസ്ദലിഫ എന്നിവിടങ്ങളില്‍ അര ലക്ഷത്തിലേറെ തീര്‍ഥാടകരെ ഉള്‍ക്കൊള്ളുന്ന അഭയ കേന്ദ്രങ്ങള്‍ സജ്ജീകരിച്ചിട്ടുണ്ട്.