അഹമ്മദാബാദ്: അടുത്തമാസം തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഗുജറാത്തില്‍ പട്ടേല്‍ സംവരസമര നേതാവ് ഹാര്‍ദിക് പട്ടേല്‍ കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിച്ചു. അല്‍പസമയത്തിനകം ഗുജറാത്തിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി അക്ഷര്‍ദാം ക്ഷേത്രത്തിന്റെ രജതജൂബിലി ആഘോഷത്തില്‍ പങ്കെടുക്കും. ഹാര്‍ദിക് കോണ്‍ഗ്രസിനൊപ്പം പോകുന്നതോടെ പട്ടേല്‍ സമുദായ നേതാക്കള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കി ഒരു വിഭാഗം നേതാക്കളെ ഒപ്പം കൂട്ടാനാണ് ബിജെപി ശ്രമം. 

ഡിസംബര്‍ 9, 14 തീയതികളില്‍ രണ്ടുഘട്ടമായി വോട്ടെടുപ്പ് നടക്കുന്നഗുജറാത്തില്‍ നിര്‍ണായക നീക്കങ്ങളാണ് ബിജെപിയും കോണ്‍ഗ്രസും നടത്തുന്നത്. സംവരണസമരം നയിക്കുന്ന ഹാര്‍ദിക് പട്ടേല്‍ ആഴ്ചകള്‍ നീണ്ട അനിശ്ചിതത്വത്തിനൊടുവില്‍ കോണ്‍ഗ്രസിന് പിന്തുണ നല്‍കുന്നതായി പ്രഖ്യാപിച്ചു. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് കോണ്‍ഗ്രസിനെ പിന്തുണയ്ക്കാന്‍ തീരുമാനിച്ചതായി ഹാര്‍ദിക് പ്രഖ്യാപിച്ചത്. 

പട്ടേല്‍ സമുദായത്തിന് ഒബിസി സംവരണം അടക്കമുള്ള അഞ്ച് ആവശ്യങ്ങള്‍ കോണ്‍ഗ്രസ് അംഗീകരിച്ചതായാണ് സൂചന. ഇതോടെ പട്ടേല്‍ സമുദായ നേതാക്കള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കി ഒരു വിഭാഗത്തെ ഒപ്പം നിര്‍ത്താനുള്ള ശ്രമത്തിലാണ് ബിജെപി. പട്ടേല്‍ സമുദായത്തില്‍നിന്നും കൂടുതല്‍ പേര്‍ക്ക് ബിജെപി ഇത്തവണ ടിക്കറ്റ് നല്‍കിയേക്കും. 

തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ശേഷം മോദി ആദ്യമായി ഗുജറാത്തില്‍ എത്തുന്ന മോദി അക്ഷര്‍ദാം ക്ഷേത്രത്തിന്റെ ഇരുപത്തിയഞ്ചാം വാര്‍ഷിക ആഘോഷങ്ങളില്‍ പങ്കെടുക്കും. രാഹുല്‍ ഗാന്ധിയുടെ ദക്ഷിണ ഗുജറാത്തിലെ റാലി നാളെ സൂറത്തില്‍ സമാപിക്കും. അതിനിടെ കോണ്‍ഗ്രില്‍ ചേരില്ലെന്നു വ്യക്തമാക്കിയ ദളിത് നേതാവ് ജിഗ്‌നേഷ് മേവാനി പക്ഷെ രാഹുല്‍ ഗാന്ധിയുമായി തെരഞ്ഞെടുപ്പ് ചര്‍ച്ച നടത്തിയേക്കുമെന്ന സൂചന നല്‍കി