ഹരിപ്പാട് മെഡിക്കൽ കോളേജ് നിർമ്മാണത്തിനായുളള കൺസൾട്ടൻസി കരാറുമായി ബന്ധപ്പെട്ട കൂടുതൽ തെളിവുകൾ പുറത്ത് വരുകയാണ്. സർക്കാർ നിർദേശത്തിനും താഴെ ക്വാട്ട് ചെയ്ത കമ്പനിയെ തഴഞ്ഞാണ് മറ്റൊരു കമ്പനിക്ക് കരാർ നൽകിയത്

മരാമത്ത് വകുപ്പിൽ നിന്നും ചീഫ് എൻജിനീയറായി വിരമിച്ചയാളുടെ പങ്കാളിത്തമുളള കമ്പനിയാണ് വൈറ്റിലയിലെ ആർക്കിമാട്രിക്സ്.കഴിഞ്ഞ ജനുവരി ഏഴിന് അന്നത്തെ ആഭ്യന്തരമന്ത്രി രമേസ് ചെന്നിത്തലയുടെ തിരുവനന്തപുരത്തെ ഓഫീസിൽ ചേർന്ന ഉന്നതതലയോഗത്തിലാണ് ഈ കമ്പനിക്ക് കൺസൾട്ടൻസി കരാർ നൽകാൻ തീരുമാനമായത്.

ആരോഗ്യമന്ത്രി വിഎസ് ശിവകുമാറും ആരോഗ്യ വകുപ്പ് സെക്രട്ടറി ഇളങ്കോവനും മരാമത്ത് ചീഫ് എൻജീനിയർ പെണ്ണമ്മയും ഒപ്പ് വെച്ച ഈ യോഗതീരുമാനത്തിന്‍റെ മിനിട്ട്സിന്‍റെ പകർപ്പ് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു.യോഗത്തിൽ പങ്കെടുത്തെങ്കിലും മെഡിക്കൽ വിദ്യാഭ്യാസ ഡയറ്കടർ ഇൻചാർജായ ഡോ.ശ്രീകുമാരിയും സ്പെഷ്യൽ ഓഫീസർ ഡോ.പിജിആർ പിളളയും മിനിട്ട്സിൽ ഒപ്പ് വെച്ചിട്ടില്ല.

യോഗ തീരുമാനത്തെത്തുടർന്ന് ജനുവരി 15 ന് ആലപ്പുഴയിലെ പൊതുമരാമത്ത് ബിൽഡിങ്ങ് എക്സിക്യൂട്ടീവ് എൻജിനീയർ ആർക്കി മാട്രിക്സ് കമ്പനിയുമായി കൺസൾട്ടൻസി കരാർ ഒപ്പിട്ടു. 36 മാസമാണ് കരാർ കാലാവധി. അതിനിടെ മരാമത്ത് വകുപ്പിൽ എംപനാൽ ചെയ്യാത്ത കമ്പനിക്ക് കരാർ ന.കിയതിനെതെരിരെ ടെണ്ടറിൽ പങ്കെടുത്ത കോട്ടയത്തെ ആൻസൻ ഗ്രൂപ്പ് ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്.

വയനാട് മെഡിക്കൽ കോളേജ് നിർമ്മാണത്തിനായി ടെണ്ടർപോലും വിളിക്കാതെ ആർച്ചി മെട്രിക്സിന് സർക്കാർ കരാർ നൽകിയതും ഇവർ ചോദ്യം ചെയ്യുന്നു.