മകളെ പീഡിപ്പിച്ചവരെ തൂക്കിക്കൊല്ലണം
ന്യൂഡൽഹി: ഹരിയാനയിലെ റോഹ്തക്കില്‍ ദളിത് പെൺകുട്ടിയെ തുടര്‍ച്ചയായി പീഡിപ്പിച്ച സംഭവത്തില്‍ പ്രതികളെ തൂക്കിക്കൊല്ലണമെന്ന് പെൺകുട്ടിയുടെ മാതാവ്. കേസിലെ അഞ്ച് പ്രതികൾക്കും വധശിക്ഷ നൽകണം. അവർ കടുത്ത ശിക്ഷ അർഹിക്കുന്നു. അതെനിക്ക് വാക്കുകൊണ്ട് പറയാൻ കഴിയില്ല. മകൾക്ക് സുഖമില്ലെന്നും രണ്ട് ദിവസമായി അവൾ ഒന്നും കഴിക്കുന്നില്ലെന്നും പ്ലസ്‍ടു വിദ്യാര്‍ത്ഥിയായ മകന്റെ വിദ്യാഭ്യാസം ബുദ്ധിമുട്ടിലാണെന്നും പറഞ്ഞ മാതാവ് മാധ്യമങ്ങള്‍ക്കു മുന്നില്‍ വികാരാധീനയായി.
2013ൽ കൂട്ട ബാലാൽസംഗത്തിനിരയായ 20 കാരി ദിവസങ്ങൾക്കുമുമ്പാണ് വീണ്ടും പീഡിപ്പിക്കപ്പെട്ടത്. ജാമ്യത്തിലിറങ്ങിയ പ്രതികൾ യുവതിയെ തട്ടിക്കൊണ്ടു പോയി വീണ്ടും പീഡിപ്പിക്കുകയായിരുന്നു. മൂന്നു വര്‍ഷങ്ങള്‍ക്ക് മുമ്പ് ഭിവാനിയില്‍ താമസിച്ചിരുന്ന യുവതിയും കുടുംബവും സംഭവത്തിനു ശേഷം റോഹ്തകിലേക്ക് താമസം മാറി. പ്രതികൾ ഉന്നത കുടുംബത്തിലുള്ളവരായതിനാൽ 50 ലക്ഷം നൽകി കേസ് ഒത്തു തീർപ്പാക്കാൻ ശ്രമം നടത്തിയിരുന്നു. പക്ഷേ പെൺകുട്ടിയുടെ കുടുംബം കേസുമായി മുന്നോട്ട് പോകുന്നതിനിടയിലാണ് വീണ്ടും പീഡനം. സംഭവത്തില്‍ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.