തൃശൂര്‍: തൃശൂരില്‍ 10 ലക്ഷം രൂപയുടെ ഹാഷിഷ് ഓയിലുമായി രണ്ട് പേരെ എക്‌സൈസ് പിടികൂടി. വാട്‌സ്ആപ്പ് ഗ്രൂപ്പു വഴി വില്‍പ്പന നടത്തുന്ന സംഘത്തിലെ രണ്ട് പേരെയാണ് എക്‌സൈസ് പിടികൂടിയത്.എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിങിന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് മയക്കുമരുന്ന് വില്‍പന സംഘത്തിലെ മുഖ്യ കണ്ണികള്‍ പിടിയിലായത്.

കഴിഞ്ഞ ദിവസം 10 ഗ്രാം ഹാഷിഷ് ഓയിലുമായി ഒരാളെ തൃശൂരില്‍ എക്‌സൈസ് പിടികൂടിയിരുന്നു. ഇതിനെത്തുടര്‍ന്ന് നടത്തിയ തെരച്ചിലിനൊടുവിലാണ് 10 ലക്ഷം രൂപ വിലയുള്ള അരക്കിലോയിലേറെ ഹാഷിഷ് ഓയിലുമായി രണ്ട് പേരെ അറസ്റ്റ് ചെയ്തത്. മലപ്പുറം സ്വദേശികളായ ജാബിര്‍, നൗഷാദ് എന്നിവരാണ് പിടിയിലായത്. മയക്കുമരുന്ന് ഉപയോഗിക്കാനുള്ള ഉപകരണങ്ങളും പ്രതികളുപയോഗിച്ച ബുള്ളറ്റും എക്‌സൈസ് പിടിച്ചെടുത്തു.

ഹാഷ്ടാഗ് എന്ന പേരിലുള്ള വാട്‌സ്ആപ്പ് ഗ്രൂപ്പുവഴി വിദ്യാര്‍ത്ഥികളെയും യുവാക്കളെയും ലക്ഷ്യമിട്ടായിരുന്നു ഇവരുടെ വില്‍പന. .2000 രൂപ വരുന്ന ഒരു ഗ്രാമിന്റെ പാക്കറ്റുകളാക്കിയാണ് ഇവര്‍ മയക്കുമരുന്ന് വില്‍പന നടത്തിയിരുന്നത്. വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലുള്ളവര്‍ക്കെതിരെയും അന്വേഷണം നടത്തുമെന്നും കൂടുതലാളുകള്‍ സംഘത്തിലുണ്ടോയെന്ന് പരിശോധിക്കുകയാണെന്നും എക്‌സൈസ് അറിയിച്ചു.