റിയാദ്: ഹവാല ഇടപാട് കേസില്‍ സൗദിയില്‍ മലയാളിക്ക് മൂന്നു വര്‍ഷം തടവും രണ്ടു മില്യണ്‍ റിയാല്‍ പിഴയും. ദമാം എയര്‍പോര്‍ട്ടിലൂടെ അനധികൃതമായി പതിമൂന്നു ലക്ഷത്തി ഇരുപത്തയ്യായിരം (1325000) റിയാല്‍ കടത്താന്‍ ശ്രമിച്ച കേസിലാണ് കൊടുവള്ളി സ്വദേശിയെ കഴിഞ്ഞ ദിവസം ദമ്മാം ക്രിമിനല്‍ കോടതി ശിക്ഷിച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ അന്‍പതോളം ഇന്ത്യക്കാരാണ്‌ അനധികൃതമായി സ്വര്‍ണവും പണവും കടത്താന്‍ ശ്രമിച്ച കേസില്‍ ദമ്മാമില്‍ പിടിയിലായത്.
കര്‍ശന നിയന്ത്രണങ്ങള്‍ക്കിടയിലും മലയാളികള്‍ ഉള്‍പ്പെടെ നിരവധി ഇന്ത്യക്കാരാണ് അനധികൃത സ്വര്‍ണ്ണക്കടത്തിലും ഹവാല ഇടപാടിലും ദമാം ഇന്‍റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ പിടിയിലാകുന്നതെന്ന് ദമ്മാം ക്രിമിനല്‍ കോടതി മലയാളം പരിഭാഷകന്‍ മുഹമ്മദ് നജാത്തി പറഞ്ഞു.

സമാന കേസില്‍ അറസ്റ്റിലായ ബെംഗളുരു സ്വദേശിക്ക് രണ്ടു ലക്ഷം റിയാല്‍ പിഴയും ഒരു വര്‍ഷം തടവും നാടുകടത്തലുമാണ് കോടതി വിധിച്ചത്. ഇത്തരം കേസില്‍ പിടിയിലാകുന്നവരില്‍ കൂടുതലും ബെംഗളുരു, മംഗളുരു സ്വദേശികളാണ്.