കൊച്ചി: സ്വാശ്രയ മെഡിക്കല്‍ പ്രവേശനത്തില്‍ ഹൈക്കോടതി ഇന്ന് വിധി പറയും. ഇടക്കാല ഉത്തരവില്‍ 85 ശതമാനം സീറ്റുകളില്‍ സര്‍ക്കാര്‍ നിശ്ചയിച്ച അഞ്ച് ലക്ഷം രൂപയും എന്‍ആര്‍ഐ സീറ്റുകളില്‍ 20 ലക്ഷം രൂപയും ഫീസ് ഈടാക്കാന്‍ ഹൈക്കോടതി അനുമതി നല്കിയിരുന്നു. ഈ ഫീസ് ഘടന പുതുക്കണമോ നിലനിര്‍ത്തണമോ എന്നതില്‍ കോടതി ഇന്ന് വ്യക്തത വരുത്തും. സംസ്ഥാന സര്‍ക്കാരിന്റെ ഫീസ് ഘടനയ്ക്ക് എതിരെ സുപ്രീംകോടതിയെ സമീപിച്ച രണ്ട് കോളേജുകള്‍ക്ക് മെറിറ്റ് സീറ്റില്‍ 11 ലക്ഷം രൂപ ഫീസ് ഈടാക്കാമെന്ന് സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. ഇതിനെതിരെ റിവ്യൂ ഹര്‍ജി നല്‍കുന്ന കാര്യം സംസ്ഥാന സര്‍ക്കാര്‍ ഇന്ന് ഹൈക്കോടതിയെ അറിയിക്കും. നാല് തരം ഫീസ് ഈടാക്കുന്നത് തുടരാമെന്ന സര്‍ക്കാര്‍ കരാറില്‍ നിന്ന് പിന്മാറിയ രണ്ട് കോളേജുകള്‍ ഈടാക്കേണ്ട ഫീസിന്റെ കാര്യത്തിലും ഹൈക്കോടതി ഇന്ന് വ്യക്തത വരുത്തും.