തെറ്റു ചെയ്യാത്തവരെ അറസ്റ്റ് ചെയ്താൽ  വലിയ വില നൽകേണ്ടി വരുമെന്ന് ഹൈക്കോടതി.

കൊച്ചി: ശബരിമലയിലെ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ടുണ്ടായ സംഘര്‍ഷങ്ങളില്‍ പൊലീസ് നടപടി കടുപ്പിച്ചതിന് പിന്നാലെ കൂട്ട അറസ്റ്റില്‍ വിമർശനമുന്നയിച്ച് കേരള ഹൈക്കോടതി. അക്രമ സംഭവങ്ങളിൽ സംസ്ഥാനത്തു നടക്കുന്ന കൂട്ടഅറസ്റ്റ് നിയമവിരുദ്ധമാണെന്ന് കാണിച്ച് സമർപ്പിക്കപ്പെട്ട ഹര്‍ജി പരിഗണിച്ചാണ് ഹൈക്കോടതി വിഷയത്തില്‍ ഇടപെട്ടത്.

സര്‍ക്കാര്‍ ഗ്യാലറികള്‍ക്ക് വേണ്ടി കളിക്കരുതെന്നും അക്രമസംഭവങ്ങളില്‍ പങ്കാളിത്തമുണ്ടെന്ന് ഉറപ്പിച്ച ശേഷമേ ആളുകളെ അറസ്റ്റ് ചെയ്യാവൂ എന്നും ഹൈക്കോടതി നിര്‍ദേശിച്ചു. തെറ്റു ചെയ്യാത്തവരെ അറസ്റ്റ് ചെയ്താൽ വലിയ വില നൽകേണ്ടി വരുമെന്നും കോടതി മുന്നറിയിപ്പ് നൽകി.

ശരിയായ ഭക്തർ മാത്രമാണോ ശബരിമലയിൽ എത്തിയതെന്ന് വിശദമായി അന്വേഷിക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. പത്തനംതിട്ട സ്വദേശികളായ സുരേഷ് കുമാർ, അനോജ് കുമാർ എന്നിവരാണ് കൂട്ടഅറസ്റ്റിനെതിരെ ഹൈക്കോടതിയെ സമീപിച്ചത്. സംസ്ഥാന സര്‍ക്കാരിന്‍റെ വിശദീകരണം തേടിയ കോടതി ഹര്‍ജി തിങ്കളാഴ്ച വീണ്ടും പരിഗണിക്കും.