പനി ബാധിച്ച് മരിച്ച ചങ്ങരോത്തെ വളച്ചുകെട്ടി മൂസയുടെ മകൻ സാലിഹിനെ ചികിത്സിച്ചപ്പോൾ ശ്രദ്ധയിൽപ്പെട്ട ചില അസാധാരണ രോഗലക്ഷണങ്ങളാണ് ഡോക്ടർ അനൂപ് കുമാറിനും ജയകൃഷ്ണനും നിപയായേക്കാമെന്ന സംശയത്തിലേക്ക് വിരൽ ചൂണ്ടിയത്.
കോഴിക്കോട്: നിപ വൈറസ് കണ്ടെത്താൻ മുൻകൈ എടുത്ത ഡോക്ടർമാരെ ആദരിക്കാനൊരുങ്ങി ആരോഗ്യ വകുപ്പ്. കോഴിക്കോട്ടെ ബേബി മെമ്മോറിയൽ ആശുപത്രിയിലെ ഡോക്ടർമാരായ സി ജയകൃഷ്ണൻ, അനൂപ് കുമാർ എന്നിവരെ ആദരിക്കുമെന്ന് ആരോഗ്യമന്ത്രി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
വലിയ ദുരന്തം വിതച്ചേക്കാവുന്ന ഒരു മഹാമാരിയെ തുടക്കത്തിൽ കണ്ടെത്താൻ കഴിഞ്ഞത് ഈ രണ്ട് പേരുടെ ഇടപെടലാണ്. പനി ബാധിച്ച് മരിച്ച ചങ്ങരോത്തെ വളച്ചുകെട്ടി മൂസയുടെ മകൻ സാലിഹിനെ ചികിത്സിച്ചപ്പോൾ ശ്രദ്ധയിൽപ്പെട്ട ചില അസാധാരണ രോഗലക്ഷണങ്ങളാണ് ഡോക്ടർ അനൂപ് കുമാറിനും ജയകൃഷ്ണനും നിപയായേക്കാമെന്ന സംശയത്തിലേക്ക് വിരൽ ചൂണ്ടിയത്.
ബേബി മേമ്മോറിയൽ ആശുപത്രിയിലെ ക്രിട്ടിക്കൽ കെയർ വിഭാഗം തലവനാണ് കോഴിക്കോട് ഉള്ളേരി സ്വദേശിയായ എ.എസ് അനൂപ് കുമാർ. കണ്ണൂർ സ്വദേശിയായ ജയകൃഷ്ണൻ ന്യൂറോ വിഭാഗത്തിലും.സ്വാലിഹിന്‍റെ രോഗലക്ഷണങ്ങൾ അടുത്തിടെ വായിച്ച മെഡിക്കൽ പുസ്തകത്തിൽ പരാമർശിച്ചതിന് സമാനമായതെന്ന് ഡോക്ടർ ജയകൃ്ഷണന് തോന്നിയതാണ് നിർണായകമായത്.
തുടർന്ന് ഇരുവരും മണിപ്പാൽ കസ്തൂർബ മെഡിക്കൽ കോളജ് വൈറൽ സ്റ്റഡീസ് വിഭാഗം മേധാവി ഡോ. ജി.അരുൺകുമാറുമായി ബന്ധപ്പെടുകയും സംശയം യാഥ്യാർത്ഥ്യമെന്ന് തിരിച്ചറിയുകയും ചെയ്തു. ഇരുവർക്കുമൊപ്പം പ്രൊഫസർ അരുണും നിപായെ തുരത്താനുള്ള ശ്രമത്തിൽ സജീവമായി.
മറ്റു രാജ്യങ്ങളിലെല്ലാം നിപ വൈറസ് കണ്ടെത്തിയത് ഒരുപാട് മരണങ്ങൾക്ക് ശേഷമാണെങ്കിൽ രണ്ടാമത്തെ മരണം സംഭവിച്ചപ്പോൾ തന്നെ വൈറസിനെ തിരിച്ചറിയാൻ സാധിച്ചതാണ് കൂടുതൽ മരണങ്ങൾ തടയാൻ സഹായിച്ചതെന്ന് ഇരുഡോക്ടർമാരേയും അഭിനന്ദിച്ചു കൊണ്ട് ആരോഗ്യമന്ത്രി കെ.കെ.ശൈലജ പറയുന്നു.
