സന്ദര്‍ശന വിസയില്‍ കുവൈറ്റിലെത്തുന്ന വിദേശികള്‍ക്ക് മെഡിക്കല്‍ സേവനങ്ങള്‍ക്കു ഫീസ് ഈടാക്കാനുള്ള ബില്‍ പാര്‍ലമെന്ററി ആരോഗ്യകാര്യ കമ്മിറ്റി വഴി പാസാക്കാനുള്ള സാധ്യതയേറിയതായി റിപ്പോര്‍ട്ട്. മിക്ക രാജ്യങ്ങളിലും നിലവിലുള്ളതാണ് പ്രസ്തുത സംവിധാനം.ഇത് നടപ്പാക്കുന്നതിനുള്ള ബില്‍ ചര്‍ച്ചകള്‍ക്കായി കഴിഞ്ഞ പാര്‍ലമെന്റില്‍ അവതരിപ്പിച്ചിരുന്നു.കഴിഞ്ഞ ആഴ്ചയില്‍ അധികാരത്തിലേറിയ പുതിയ സര്‍ക്കാര്‍ അംഗീകാരം നല്‍കിയതിനെത്തുടര്‍ന്നാണ് എംപി ഖലീല്‍ അല്‍ സാലെഹ് വീണ്ടും ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്. നിര്‍ദിഷ്ട ഫീസുകള്‍ അനിവാര്യവും,സുപ്രധാനമാണെന്നും അല്‍ സാലെഹ് പിന്നീട് പ്രസ്താവനയില്‍ അറിയിച്ചു.

പൊതുഖജനാവില്‍നിന്നുള്ള ഫണ്ട് ദുരുപയോഗം ചെയ്യുന്നത് നിറുത്തലാക്കാനും ചികിത്സ നല്‍കുന്നതിലെ ആശയക്കുഴപ്പങ്ങള്‍ നീക്കാനുതിനൊപ്പം, സര്‍ക്കാര്‍ ആശുപത്രികളിലെ തിരക്ക് കുറയ്ക്കാനുമാണ് വിദേശികള്‍ക്കുള്ള ആരോഗ്യ ഇന്‍ഷുറന്‍സ് നയം ഉറപ്പാക്കുന്നത്. ഒരാള്‍ സന്ദര്‍ശന വിസയില്‍ കുവൈറ്റിലെത്തുമ്പോള്‍, അയാള്‍ രാജ്യത്ത് തങ്ങുന്ന കാലയളവില്‍ സൗജന്യ ചികിത്സ ലഭിക്കാന്‍ അംഗീകൃത ഇന്‍ഷുറന്‍സ് കമ്പനിയില്‍നിന്നുള്ള ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസിയും സ്‌പോണ്‍സര്‍ ചെയ്യുന്നയാള്‍ മറ്റു രേഖകള്‍ക്കൊപ്പം സമര്‍പ്പിക്കണമെന്ന് ബില്ലില്‍ അനുശാസിക്കുന്നത്.