കൊച്ചി: അതീവ ഗുരുത ഹൃദ്രോഹം ബാധിച്ച തൃപ്പൂണിത്തുറ സ്വദേശി ജിതേഷിന്റെ ഹൃദയമാറ്റിവയ്ക്കൽ ശസ്ത്രക്രിയ പൂർത്തിയായി. മസ്തിഷ്ക മരണം സംഭവിച്ച ചങ്ങനാശ്ശേരി സ്വദേശി സാൻജോസ് ജോസഫിന്റെ ഹൃദയമാണ് ജിതേഷിൽ മാറ്റിവച്ചത്. ഒരാഴ്ചക്ക് ശേഷമേ ജിതേഷ് അപകടനിലതരണം ചെയ്തോ എന്നു പറായാൻ കഴിയുള്ളൂവെന്ന് ഡോക്ടർമാർ അറിയിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

സാൻജോസിന്റെ ഹൃദയം ജിതേഷിൽ മിടിച്ചു തുടങ്ങി. ഹൃദയമാറ്റിവയ്ക്കൽ ശസ്ത്രക്രിയക്ക് ശേഷം ജിതേഷിനെ ഐസിയുവിലേക്ക് മാറ്റി. ചില ജീവൻരക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെ ഡോക്ടർമാരുടെ നിരീക്ഷണത്തിലാണ് ജിതേഷിപ്പോൾ. കഴിഞ്ഞ 13 ദിവസമായി സെൻട്രിമാഗ് ബൈവാൾ എന്ന ഉപകരണം വച്ചായിരുന്നു ജിതേഷിന്റെ ജീവൻ നിലനിർത്തിയിരുന്നത്.

ബൈക്കപകടത്തിൽ ഗുരുതര പരിക്കേറ്റ് മസ്തിഷ്‌ക മരണം സംഭവിച്ച ചങ്ങനാശേരി മാമ്പഴക്കരി സ്വദേശി സാന്‍ജോസ് ജോസഫിന്റെ ഹൃദയം പൂലര്‍ച്ചെയാണ് കൊച്ചിയിലെ ആശുപത്രിയിലെത്തിക്കുന്നത്. രാവിലെ ഏഴ് മണിക്ക് തുടങ്ങിയ ശസ്ത്രക്രിയ അഞ്ച് മണിക്കൂർ നീണ്ടു.

സംസ്ഥാന സർക്കാരിന്റെ മൃതസഞ്ജീവനി വഴിയാണ് ജിതേഷിന് യോജിക്കുന്ന ദാതാവിനെ കണ്ടെത്തിയത്. തിരുവനന്തപുരം ടെക്‌നോപാര്‍ക്കില്‍ സോഫ്റ്റ് വെയര്‍ എഞ്ചിനീയറാണ് ജിതേഷ്. സാൻജോസിന്റെ കരള്‍ തിരുവനന്തപുരം കിംസ് ആശുപത്രിയിലെ രോഗിക്കും ഇരുവൃക്കകളും തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ രോഗികള്‍ക്കും നേത്രപടലം അങ്കമാലി ലിറ്റില്‍ ഫ്‌ളവര്‍ ആശുപത്രിയിലെ നേത്ര ബാങ്കിനും നല്‍കി.