നഗരസഭാ ജീവനക്കാരിക്ക് പരിക്കേറ്റു

ആലപ്പുഴ: കനത്ത മഴയില്‍ നഗരമധ്യത്തില്‍ പഴകിയ കെട്ടിടത്തിന്റെ മേല്‍ക്കൂര റോഡിലേക്ക് തകര്‍ന്നുവീണു. വന്‍ ദുരന്തം ഒഴിവായി. ഈ സമയം ഇത് വഴി നടന്നുപോകുകയായിരുന്ന നഗരസഭാ ജീവനക്കാരി കാഞ്ചനക്ക് നിസ്സാര പരുക്കേറ്റു. ഇവരെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ 9.30യോടെയായിരുന്നു ഇരുമ്പ് പാലത്തിന് സമീപം സ്വകാര്യവ്യക്തിയുടെ ഉടമസ്ഥതയിലുള്ള പഴകിയ കെട്ടിടത്തിന്റെ മേല്‍ക്കൂര തകര്‍ന്ന് റോഡിലേക്ക് വീണത്.

ആലപ്പുഴ സ്വദേശി സൂര്യനാരാണ മഠത്തില്‍ അനില്‍ രാജിന്റെ ഉടമസ്ഥതയിലുള്ളതാണ് 70 വര്‍ഷത്തോളം പഴക്കമുള്ള കെട്ടിടം. കെട്ടിടത്തിന്റെ മേല്‍ക്കൂര വീണ് വൈദ്യുതി ലൈന്‍ പൊട്ടി വീണെങ്കിലും നാട്ടുകാര്‍ വിവമറിയിച്ചതിനെ തുടര്‍ന്ന് ജീവനക്കാരെത്തി പെട്ടെന്ന് തന്നെ വൈദ്യുതി ബന്ധം വിഛേദിച്ചതിനാല്‍ കൂടുതല്‍ അപകടങ്ങളൊന്നുമുണ്ടായില്ല. ലീഡിംഗ് ഫയര്‍മാന്‍ പി എസ് ഷാജിയുടെ നേതൃത്വത്തില്‍ അഗ്നിശമനസേനയെത്തി ഉടന്‍ തന്നെ കെട്ടിടാവശിഷ്ടങ്ങള്‍ നീക്കം ചെയ്തു. 

കാലപ്പഴക്കത്താല്‍ ജീര്‍ണിച്ച കെട്ടിടം വര്‍ഷങ്ങളായി ഉപയോഗിക്കാതെ ഇട്ടിരിക്കുകയായിരുന്നു. കെട്ടിടത്തിന് സമീപം സ്ഥിരമായി ഒരു ലോട്ടറി ഏജന്റ് ലോട്ടറി വില്‍പന നടത്തിവന്നിരുന്നതാണ്. ഇന്ന് ഇയാള്‍ കച്ചവടത്തിനായെത്തും മുമ്പാണ് കെട്ടിടം തകര്‍ന്നത്. നഗരത്തില്‍ ജനത്തിരക്കേറിയ പ്രദേശങ്ങളില്‍ നിരവധി ജീര്‍ണിച്ച കെട്ടിടങ്ങള്‍ ഉപയോഗ ശൂന്യമായി നിലനില്‍ക്കുന്നുണ്ടെന്നും ഏത് സമയത്തും അപകടങ്ങള്‍ ക്ഷണിച്ചവരുത്താന്‍ ഇടയാക്കുന്ന ഇത്തരം കെട്ടിടങ്ങള്‍ പൊളിച്ചുനീക്കാന്‍ നടപടി സ്വീകരിക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.