ഫ്ലക്സ് നിരോധനം സർക്കാർ തന്നെ അട്ടിമറിക്കുന്നു; വിമര്‍ശനവുമായി ഹൈക്കോടതി
നിഷേധാത്മക നിലപാട് തുടർന്നാൽ ചീഫ് സെക്രട്ടറിയെ വിളിച്ചുവരുത്തേണ്ടതായി വരുമെന്നും കോടതിയുടെ താക്കീത്
കൊച്ചി: ഫ്ലക്സ് ബോർഡുകൾ മാറ്റാത്തതിൽ സർക്കാരിനെതിരെ ഹൈക്കോടതി. സർക്കാർ തന്നെ ഫ്ലക്സ് നിരോധനം അട്ടിമറിക്കുകയാണെന്ന് കോടതി നിരീക്ഷിച്ചു. കോടതി ആവശ്യപ്പെട്ടിട്ടും ചീഫ് സെക്രട്ടറി ഇതുവരെയും സത്യവാങ്മൂലം നൽകിയിട്ടില്ല. നിഷേധാത്മക നിലപാട് തുടർന്നാൽ ചീഫ് സെക്രട്ടറിയെ വിളിച്ചുവരുത്തേണ്ടതായി വരുമെന്നും കോടതി താക്കീത് നൽകി.
ഹർത്താലുകളോടനുബന്ധിച്ച് ഫ്ലക്സുകൾ കത്തിക്കുന്ന പ്രവണതയും കൂടിവരികയാണ്. ഇത് വലിയ ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകും. നിയമലംഘനം തുടർന്നാൽ തദ്ദേശഭരണസ്ഥാപനങ്ങളിലെ സെക്രട്ടറിമാർക്കും എതിരായി കർശന നടപടി സ്വീകരിക്കുമെന്ന് കോടതി അറിയിച്ചു.