'പ്രീത ഷാജിക്ക് എന്ത് സഹായം ചെയ്തു'; സര്‍ക്കാരിനെ വിമര്‍ശിച്ച് ഹൈക്കോടതി
കുടിയൊഴിപ്പിക്കലിനെതിരെ പ്രീത ഷാജി നടത്തുന്ന സമരത്തില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് ഹൈക്കോടതി. സര്‍ക്കാര്‍ പ്രീതയുടെ കൂടെയാണെന്ന് പറഞ്ഞിട്ട് എന്ത് സഹായം ചെയ്തെന്ന് കോടതി ചോദിച്ചു.
കൊച്ചി: കുടിയൊഴിപ്പിക്കലിനെതിരെ പ്രീത ഷാജി നടത്തുന്ന സമരത്തില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് ഹൈക്കോടതി. സര്‍ക്കാര്‍ പ്രീതയുടെ കൂടെയാണെന്ന് പറഞ്ഞിട്ട് എന്ത് സഹായം ചെയ്തെന്ന് കോടതി ചോദിച്ചു. സര്‍ക്കാരിന് ഒന്നും ചെയ്യാന്‍ ആകുന്നില്ലെങ്കില്‍ ഇടപെടാന്‍ അറിയാമെന്നും കോടതി പറഞ്ഞു. ഈ മാസം 29ന് മുമ്പ് സര്‍ക്കാര്‍ തീരുമാനം അറിയിക്കണമെന്നും കോടതി പറഞ്ഞു.
അതിനിടെ കിടപ്പാടം ജപ്തി ചെയ്യാനുള്ള നീക്കത്തിനെതിരെ മൂന്നാംഘട്ട സമരം തുടങ്ങാനൊരുങ്ങുകയാണ് പ്രീത ഷാജി. കുടിയിറക്കില്ലെന്ന് ഉറപ്പ് നൽകിയിട്ടും ബാങ്കും റിയൽ എസ്റ്റേറ്റ് മാഫിയയും ജപ്തി നടപടിയിലേക്ക് നീങ്ങുന്നുവെന്ന് ആരോപിച്ചാണ് ഇവർ വീണ്ടും സമരത്തിന് ഒരുങ്ങുന്നത്.
രണ്ടര കോടി മൂല്യം വരുന്ന ഇടപ്പള്ളിയിലെ വീടിന് പകരം ആലങ്ങാട് എട്ട് സെന്റ് ഭൂമിയും പഴകിയ വീടും തരാനുള്ള റിയൽ എസ്റ്റേറ്റ് തീരുമാനത്തെ അംഗീകരിക്കാൻ ആകില്ലെന്നും സമരസമിതി നേരത്തെ അറിയിച്ചിരുന്നു.