ബാര്‍കോഴ കേസ്: വിഎസിന്റെയും മാണിയുടെയും ഹര്‍ജികള്‍ പരിഗണിക്കുന്നത് മാറ്റി
ബാര്‍കോഴ കേസില്‍ തുടരന്വേഷണവുമായി ബന്ധപ്പെട്ട് വി എസ് അച്യുതാനന്ദനും കെ.എം. മാണിയും സമർപ്പിച്ച ഹർജികൾ ഹൈക്കോടതി ഈ മാസം 14 ലേക്ക് മാറ്റി.
കൊച്ചി: ബാർകോഴ കേസിലെ തുടരന്വേഷണം സംബന്ധിച്ച് കെ എം മാണിയും വി എസ് അച്യുതാനന്ദനും സമർപ്പിച്ച ഹർജികൾ പരിഗണിക്കുന്നത് ഹൈക്കോടതി മാറ്റി. ഈ മാസം 14 ലേക്കാണ് മാറ്റിയത്.
തുടരന്വേഷണത്തിന് സർക്കാരിന്‍റെ അനുമതി വേണമെന്ന വിജിലൻസ് കോടതി ഉത്തരവ് ചോദ്യം ചെയ്താണ് വി.എസ് ഹൈക്കോടതിയെ സമീപിച്ചത്. തനിക്കെതിരെ തുടരന്വേഷണത്തിന് ഉത്തരവിട്ട വിജിലൻസ് കോടതി നടപടി റദ്ദാക്കണമെന്നായിരുന്നു കെഎം മാണിയുടെ ആവശ്യം.
ഹൈക്കോടതി ആവശ്യപ്പെട്ടാൽ തുടരന്വേഷണത്തിന് തയ്യാറാണെന്ന് വിജിലൻസ് നേരത്തെ കോടതിയെ അറിയിച്ചിട്ടുണ്ട്. ഇതുവരെ കേസ് അന്വേഷിച്ചത് സത്യസന്ധമായാണെന്നും ഹൈക്കോടതിക്ക് നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. അതേസമയം ബാര്‍ കോഴക്കേസ് രജിസ്റ്റര്‍ ചെയ്യുമ്പോള്‍ മുന്‍കൂര്‍ അനുമതി വ്യവസ്ഥയില്ലെന്നുമാണ് അച്യുതാനന്ദന്‍റെ വാദം. കേസിലെ തുടരന്വേഷണം വൈകുകയാണെന്നും അച്യുതാനന്ദന്‍ ഹര്‍ജിയില്‍ ആരോപിക്കുന്നു.