ന്യൂഡൽഹി: നേപ്പാൾ അതിർത്തിയിലൂടെ ഇന്ത്യയില്‍ കടക്കാൻ ശ്രമിച്ച ഹിസ്ബുൽ ഭീകരന് പിടിയിൽ. ഉത്തർപ്രദേശിലെ മഹാരാജ്ഗഞ്ചിൽ ഇന്ത്യ-നേപ്പാൾ അതിർത്തിയിലൂടെ രാജ്യത്തേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ ജമ്മു-കശ്മീരിലെ രംബാൻ ജില്ലയിലെ ബാനിഹാൾ സ്വദേശി നസീർ അഹ്മദ് എന്ന സാദിഖ് (34) ആണ് സശസ്ത്ര സീമാബലിന്റെ (എസ്.എസ്.ബി) പിടിയിലായത്.
ഷാൾ, കമ്പിളി കച്ചവടക്കാരന്റെ വേഷത്തില്‍ നേപ്പാളിൽനിന്ന് സൊനൗലി അതിർത്തി വഴി ഇന്ത്യയിലേക്ക് കടക്കാൻ ശ്രമിക്കുകയായിരുന്നു ഇയാൾ. ഇയാളിൽനിന്ന് പാകിസ്താനി പാസ്പോർട്ടും പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയിലെ താമസക്കാരനാണെന്ന് കാണിക്കുന്ന തിരിച്ചറിയൽ കാർഡും കണ്ടെടുത്തു. കൂടുതൽ അന്വേഷണത്തിന് ഉത്തർപ്രദേശ് തീവ്രവാദവിരുദ്ധ സേനക്ക് ഇയാളെ കൈമാറി.
2002-03ൽ ഹിസ്ബുൽ മുജാഹിദീനിൽ ചേർന്ന് പാകിസ്താനിലേക്ക് പോയ നസീർ അഹ്മദിന് സൈന്യവുമായുള്ള ഏറ്റുമുട്ടലിൽ വെടികൊണ്ട് പരിക്കേറ്റിരുന്നു. 2003 മുതൽ ഇയാള്‍ പാകിസ്താനിലാണ് താമസം. 2003ൽ പ്രത്യേക ദൗത്യസേന ക്യാമ്പ് ആക്രമിച്ചതുൾപ്പെടെ ഭീകരപ്രവർത്തനങ്ങളിൽ ഇയാള്‍ പങ്കെടുത്തിരുന്നതായും പ്രത്യേക ദൗത്യത്തിനായാണ് ഇപ്പോള്‍ ഇന്ത്യയിലെത്തിതെന്നുമാണ് സൂചന.
