മംഗലുരു: ഡോക്ടറെ ഹണിട്രാപ്പില്‍ കുടുക്കി 14 ലക്ഷം രൂപ തട്ടി. മംഗലൂരുവിലാണ് സംഭവം. സംഭവത്തില്‍ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഓണ്‍ലൈന്‍ ട്രാന്‍സാക്ഷന്‍ വഴി നടന്ന ഇടപാടിലൂടെ ഒരു യുവതി ഉള്‍പ്പെടെ ഏഴംഗ സംഘമാണ് പണം തട്ടിയത്.

നിരവധി കേസുകളിലെ പ്രതിയായ സോമേശ്വറിലെ നാരായണ സാലിയാന്‍ എന്നയാളായിരുന്നു സംഘത്തിന്‍റെ നേതാവ്. ഇയാളും ഉല്ലല്‍ സ്വദേശി മുഹമ്മദ് രഞ്ജിയും സാദിഖ് എന്നയാളും ഒരു യുവതിയുടെ സഹായത്തോടെയാണ് ഡോക്ടറെ കുടുക്കിയത്. ഡോക്ടറെ നേരത്തേ തന്നെ അറിയാമെന്ന വ്യാജേനെ ഹൗസിംഗ് പ്‌ളോട്ടുമായി ബന്ധപ്പെട്ട അന്വേഷണത്തിനെന്ന രീതിയില്‍ രഞ്ജിയും കൂട്ടാളികളും വന്ന് ഡോക്ടറുമായി പരിചയപ്പെട്ടു.

പിന്നീട് ഇനവര്‍ കാദ്രിയിലെ ഒരു ഹോട്ടലില്‍ വെച്ച് ഡോക്ടറെ വീണ്ടും കാണുകയും ചായയ്ക്ക് ശേഷം ബെന്‍ഡോര്‍വെലിന് സമീപത്ത് പേയിംഗ് ഗസ്റ്റായി താമസിക്കുന്ന തന്റെ കൂടെയുള്ള യുവതിയെ താമസ സ്ഥലത്ത് ഡ്രോപ്പ് ചെയ്യാമോയെന്ന് ചോദിച്ചു. ഡോക്ടര്‍ യുവതിയുമായി പോകുന്നതിനിടയില്‍ പോലീസ് വേഷത്തില്‍ എത്തിയ നാരായന്‍ സാലിയാനും മറ്റ് മൂന്ന് പേരും ചേര്‍ന്ന് ഡോക്ടറുടെ കാര്‍ തടയുകയും ഇരുവരേയും സോമേശ്വറിലേക്ക് കൊണ്ടുപോയി.

ഇവിടെ ഒരു വീട്ടിലെത്തിച്ച് ഡോക്ടറെയും യുവതിയെയും വിവസ്ത്രരാക്കി ഫോട്ടോയെടുത്ത് ചിത്രം ഇന്റര്‍നെറ്റിലും സാമൂഹ്യമാധ്യമങ്ങളിലൂടെയും പ്രചരിപ്പിക്കുമെന്നു ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെടുകയായിരുന്നു. ഈ സമയം ഡോക്ടറുടെ കയ്യില്‍ പണമില്ലാത്തതിനാല്‍ 14 ലക്ഷം രൂപ റീയല്‍ ടൈം ഗ്രോസ് സെറ്റില്‍മെറ്റാക്കി കൈമാറുകയായിരുന്നു.

പണം തങ്ങളുടെ അക്കൗണ്ടിലേക്ക് മാറ്റിയ ശേഷം 25 ലക്ഷം കൂടി ആവശ്യപ്പെട്ട് സംഘം വീണ്ടും എത്തിയതോടെയാണ് ഡോക്ടര്‍ പരാതിയുമായി പോലീസിനെ സമീപിച്ചത്.