ന്യൂഡല്‍ഹി: ബിജെപി എംപി കെ സി പട്ടേലിനെ ഹണിട്രാപ്പില്‍ കുരുക്കി ബ്ലാക്ക് മെയില്‍ ചെയ്യാന്‍ ശ്രമിച്ച കേസില്‍ പ്രതിയായ യുവതിക്ക് ജാമ്യം നിഷേധിച്ചു. ഡല്‍ഹിയിലെ പ്രത്യേക കോടതിയാണു പ്രതിയുടെ ജാമ്യാപേക്ഷ തള്ളിയത്.

അന്വേഷണം പൂര്‍ത്തിയാകാത്ത സാഹചര്യത്തില്‍ ജാമ്യം നല്‍കിയാല്‍ തെളിവുകള്‍ നശിപ്പിക്കപ്പെടാമെന്നും എംപിയെ പോലെ മുതിര്‍ന്ന ഒരു നേതാവിനെ കെണിയില്‍ കുരുക്കാന്‍ ശ്രമിച്ച സ്ത്രീയ്ക്കു പിന്നില്‍ വലിയ റാക്കറ്റ് പ്രവര്‍ത്തിക്കുന്നുണ്ടാവാം എന്നുമുള്ള പോലീസിന്റെ വാദങ്ങള്‍ ജസ്റ്റീസ് ഹേമാനി മല്‍ഹോത്ര അംഗീകരിച്ചു.

കേസില്‍ പ്രതിയാക്കപ്പെട്ട വനിത മുമ്പ് മറ്റ് മൂന്നു പേര്‍ക്കെതിരെ പീഡിപ്പിച്ചതായി പരാതി നല്‍കിയിരുന്നു. അതിനെക്കുറിച്ചുള്ള അന്വേഷണവും നടന്നുവരികയാണെന്നും നിരീക്ഷിച്ചാണ് കോടതി ജാമ്യാപേക്ഷ തള്ളിയത്.

ബിജെപി എംപി കെ. സി. പട്ടേല്‍ തന്നെ പീഡിപ്പിച്ചതായും മറ്റ് നേതാക്കന്മാര്‍ക്ക് കാഴ്ചവച്ചെന്നും ആരോപിച്ചാണ് യുവതി പരാതിയുമായെത്തിയത്. എന്നാല്‍ പോലീസ് അന്വേഷണത്തില്‍ ഇവര്‍ പണം തട്ടുകയെന്ന ഉദ്ദേശ്യത്തോടെ നടത്തിയ നാടകമാണിതെന്നു കണ്ടെത്തിയതിനെത്തുടര്‍ന്ന് ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു.