വിജനമായ സ്ഥലത്ത് എത്തിച്ച് ഇരുവരെയും സംഘം തല്ലി ചതച്ചു. മകളുടെ ഭര്‍ത്താവ് ബോധരഹിതനായതോടെ സ്ത്രീയെ സംഘത്തിലുള്ളവര്‍ മാറി മാറി ബലാത്സംഗം ചെയ്തു

ഭുവനേശ്വര്‍: വീട്ടുജോലിക്കാരിയായ സ്ത്രീയെ ആറംഗ സംഘം കൂട്ടബലാത്സംഗം ചെയ്തു. ഭര്‍ത്താവും വീട്ടുജോലിക്കാരിയും അവിഹിത ബന്ധം ഉണ്ടെന്ന സംശയത്തില്‍ ഇവര്‍ ജോലി ചെയ്യുന്ന വീട്ടിലെ ഗൃഹനാഥ നല്‍കിയ ക്വട്ടേഷനായിരുന്നു ഇത് എന്ന് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായി. ജോലിക്കാരിയെ തട്ടിക്കൊണ്ട് പോയ സംഘം ക്രൂരമായി മര്‍ദ്ദിച്ച ശേഷം കൂട്ട ബലാത്സംഗം ചെയ്യുകയായിരുന്നു. ഒഡീഷയിലെ കേന്ദ്രപ്പാറയിലെ മകളുടെ വീട്ടില്‍ നിന്നാണ് സംഘം നാല്‍പതുകാരിയായ വീട്ടുജോലിക്കാരിയെയും മകളുടെ ഭര്‍ത്താവിനേയും തട്ടിക്കൊണ്ട് പോയത്. 

അടുത്തുള്ള വിജനമായ സ്ഥലത്ത് എത്തിച്ച് ഇരുവരെയും സംഘം തല്ലി ചതച്ചു. മകളുടെ ഭര്‍ത്താവ് ബോധരഹിതനായതോടെ സ്ത്രീയെ സംഘത്തിലുള്ളവര്‍ മാറി മാറി ബലാത്സംഗം ചെയ്തു. അവശയായ സ്ത്രീയുടെ ജനനേന്ദ്രിയത്തില്‍ മൂര്‍ച്ഛയുള്ള വസ്തുകൊണ്ട് മുറിവേല്‍പ്പിച്ചു. 

ഈ സമയം എല്ലാത്തിനും സാക്ഷിയായി കൊട്ടേഷന്‍ നല്‍കിയ സ്ത്രീയും ഉണ്ടായിരുന്നു. ഭര്‍ത്താവിന്‍റെ അനിയനേയും സുഹൃത്തുക്കളേയും കൂട്ടിയാണ് വീട്ടമ്മ എത്തിയത്. വീട്ടില്‍ അതിക്രമിച്ച് കടന്ന് രണ്ടു പേരെയും തട്ടിക്കൊണ്ടുപോകുമ്പോള്‍ മകളെ സംഘം വെറുതെ വിട്ടിരുന്നു. 

മകളാണ് പരാതിയുമായി പോലീസിനെ സമീപിച്ചത്. തുടര്‍ന്ന് സ്ത്രീയെയും മരുമകനെയും അവശനിലയില്‍ കണ്ടെത്തി. സംഭവത്തില്‍ ആറ് പേരെയും അറസ്റ്റ് ചെയ്തുവെന്ന് പോലീസ് അറിയിച്ചു.