ഇന്ത്യൻ സൈനികരിൽ നിന്ന് വിവരങ്ങളും രേഖകളും ചോർത്താൻ ‘ഹണിട്രാപ്’ ആയുധവുമായി ചൈനയും പാകിസ്ഥാനും. ഇന്ത്യൻ രഹസ്യാനേഷണ ഏജൻസിയാണ് ഇത് കണ്ടെത്തിയത്. ശത്രു രാജ്യങ്ങൾ നടത്തുന്ന ഈ ശ്രമത്തെ കുറിച്ച് രഹസ്യാന്വേഷണ ഏജൻസി സൈനികർക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 

സ്മാർട്ട് ഫോണുകൾ ഉപയോഗിക്കുന്ന സൈനികരുടെയും പോൺ സൈറ്റുകള്‍ സന്ദര്‍ശിക്കുന്നവരുടെയും സ്ത്രീകളുമായി സൗഹൃദം സ്ഥാപിക്കാൻ ശ്രമിക്കുന്നവരുടെയും വിവരങ്ങളാണ് പാകിസ്ഥാന്‍, ചൈനീസ് ഏജന്‍സികള്‍ ട്രാക്ക് ചെയ്യുന്നത്. വിദേശരഹസ്യാന്വേഷണ ഏജൻസികളാണ് ഇന്ത്യൻ സൈനികരുടെ ഇൻ്റർനെറ്റ് വിനോദങ്ങൾ ചോർത്തി നൽകുന്നത്. ചൈനീസ് നിർമ്മിത സ്മാർട് ഫോണുകൾ ഉപയോഗിക്കുന്ന ഇന്ത്യൻ ഒാഫീസർമാരെ മറ്റ് മാര്‍ഗ്ഗങ്ങളിലൂടെയും നിരീക്ഷിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

ഉർദു സംസാരിക്കുന്ന സുന്ദരികളായ പാകിസ്ഥാനി സ്ത്രീകൾ, ഇംഗ്ലീഷ് സംസാരിക്കുന്ന ചൈനീസ് സ്ത്രീകളെ തുടങ്ങിയവരെയാണ് ഹണിട്രാപ്പിനായി ഉപയോഗിക്കുന്നത്. വാട്സ്പ്പിലൂടെയും ഫേസ്ബുക്കിലൂടെയും സൗഹൃദം സ്ഥാപിക്കുകയും ശേഷം കോഫി ഷോപ്പിലോ, റെസ്റ്റോറൻറിലോ വെച്ച് കാണുകയുമാണ് പദ്ധതി. പിന്നീട് ലൈംഗിക ബന്ധത്തിന് പ്രേരിപ്പിക്കുകയാണ് ഇവർ ചെയ്യുന്നത്. തുടർന്ന് ദൃശ്യങ്ങൾ ഉപയോഗിച്ച് ബ്ലാക്മെയിൽ ചെയ്യുകയും സൈന്യവുമായി ബന്ധപ്പെട്ട നിർണ്ണായക രേഖകളും ചോർത്താനും ശ്രമിക്കുകയുമാണ് ചെയ്യുന്നത്.