ദില്ലി: രാജ്യത്തെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ 80,000 വ്യാജ അധ്യാപകരെ കണ്ടെത്തിയതായി കേന്ദ്ര മാനവവിഭവശേഷി വകുപ്പ് മന്ത്രി പ്രകാശ് ജാവ്ദേക്കര്‍. ആധാര്‍ അധിഷ്‌ഠിത ഓണ്‍ലൈന്‍ സര്‍വ്വേ നടത്തിയപ്പോഴാണ് ഇത്രയധികം വ്യാജ അധ്യാപകര്‍ കോളേജുകളിലും സര്‍വകലശാലകളിലും 'ജോലി ചെയ്യുന്നു'വെന്ന് കണ്ടെത്തിയത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കോളേജുകളിലും സര്‍വകലാശാലകളിലും ജോലി ചെയ്യുന്ന അധ്യാപകരുടെ വ്യക്തിഗത വിവരങ്ങള്‍ ശേഖരിക്കുന്ന 'ഗുരുജന്‍' എന്ന പോര്‍ട്ടലാണ് കേന്ദ്ര സര്‍ക്കാര്‍ തയ്യാറാക്കിയത്. നിലവില്‍ 85 ശതമാനത്തോളം അധ്യാപകരും ഇതില്‍ തങ്ങളുടെ ആധാര്‍ നമ്പറുകള്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ നല്‍കിയിട്ടുണ്ട്. ഇത് പരിശോധിച്ചപ്പോഴാണ് 80,000 പേര്‍ ഒന്നിലധികം സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നുവെന്ന് മനസിലായത്. ചില അധ്യാപകരുടെ പേരുകള്‍ നാല് സ്ഥാപനങ്ങള്‍ വരെ സര്‍ക്കാറിന് സമര്‍പ്പിക്കുകയും ചെയ്തു. ഇത്തരം വ്യാജന്മാര്‍ക്കെതിരെ കടുത്ത നടപടിയെടുക്കുമെന്ന് പ്രകാശ് ജാവ്‍ദേക്കര്‍ അറിയിച്ചു. ഇനിയും വിവരം നല്‍കാത്ത കോളേജ് / സര്‍വകലാശാലാ അധ്യാപകര്‍ എത്രയും വേഗം ആധാര്‍ നമ്പര്‍ നല്‍കണമെന്നും വിവരങ്ങള്‍ സര്‍ക്കാറിന്റെ പക്കല്‍ സുരക്ഷിതമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഏകദേശം 15 ലക്ഷത്തോളം അധ്യാപകരുണ്ടെന്നാണ് കേന്ദ്ര സര്‍ക്കാറിന്റെ ഏകദേശ കണക്ക്.