റിപ്പോര്‍ട്ടില്‍ പാക്കിസ്ഥാന് മുന്നറിയിപ്പ്

ന്യൂയോര്‍ക്ക്: പുതിയതായി എച്ച്ഐവി ബാധിക്കുന്നവരുടെ എണ്ണം ഇന്ത്യയില്‍ കുറയുന്നതായി ഐകൃരാഷ്ട്ര സംഘടന റിപ്പോര്‍ട്ട്. എച്ച്ഐവി ബാധിച്ചുള്ള മരണത്തിലും വെെറസ് ബാധയേറ്റ് ജീവിക്കുന്നവരുടെ കണക്കിലും 2010ല്‍ നിന്ന് 2017ല്‍ എത്തിയപ്പോള്‍ വലിയ കുറവ് ഉണ്ടായിട്ടുണ്ട്. കേന്ദ്രീകൃതവും തുടര്‍ച്ചയുള്ളതുമായ ഇടപെടുലുകളാണ് എച്ച്ഐവി കുറയാന്‍ കാരണമായതെന്ന് റിപ്പോര്‍ട്ട് വിലയിരുത്തുന്നു.

എന്നാല്‍, യുഎന്‍ റിപ്പോര്‍ട്ട്, വിഷയത്തില്‍ പാക്കിസ്ഥാന് മുന്നറിയിപ്പ് നല്‍കുന്നുണ്ട്. ഏയ്ഡ്സുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന യുഎന്‍ ഏജന്‍സി '' മെെല്‍സ് ടൂ ഗോ - ക്ലോസിംഗ് ഗ്യാപ്സ്, ബ്രേക്കിംഗ് ബാരിയേഴ്സ്, റെെറ്റിനിംഗ് ഇന്‍ജസ്റ്റിസസ്'' എന്ന പേരില്‍ തയാറാക്കിയ റിപ്പോര്‍ട്ടില്‍ ഏഷ്യയിലും പസഫിക് മേഖലയിലും എച്ച്ഐവിക്കെതിരെ മികച്ച പ്രവര്‍ത്തനമാണ് നടക്കുന്നതെന്ന് വിലയിരുത്തി.

കംബോഡിയ, ഇന്ത്യ, മ്യാന്‍മാര്‍, തായ്‍ലന്‍റ്, വിയറ്റ്‍നാം എന്നിവടങ്ങളില്‍ 2010നും 2017നും ഇടയില്‍ വലിയ തോതില്‍ എച്ച്ഐവി കുറഞ്ഞു. പക്ഷേ, ലോകത്ത് പുതിയതായി എച്ച്ഐവി ബാധിക്കുന്നവരുടെ എണ്ണത്തില്‍ ഗണ്യമായ കുറവ് ഉണ്ടാകുന്നില്ല. പാക്കിസ്ഥാനിലും ഫിലിപ്പിയന്‍സിലും വര്‍ധിക്കുകയും ചെയ്യുന്നു.

ഇന്ത്യയില്‍ 2010ല്‍ 120,000 പേര്‍ക്കാണ് പുതിയതായി എച്ച്ഐവി ബാധിച്ചതെങ്കില്‍ 2017ല്‍ അത് 88,000 ആണ്. ഇതേ കാലഘട്ടത്തില്‍ 160,000 പേര്‍ വെെറസ് ബാധിച്ച് മരിക്കുന്ന അവസ്ഥയില്‍ നിന്ന് 69,000 ആയി ചുരുങ്ങാനും കഴിഞ്ഞിട്ടുണ്ട്. ഏയ്ഡ്സ് രോഗവുമായി ജീവിക്കുന്നവരുടെ എണ്ണം 2,300,000 ത്തില്‍ നിന്ന് 2,100,000 ആയി കുറഞ്ഞു.