തിരുവനന്തപുരം: സംസ്ഥാത്ത് ഒരു ദിവസം എത്ര മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകുന്നുണ്ടെന്ന് ഫിഷറീസ് വകുപ്പിനോട് കണക്ക് ചോദിച്ച് മനുഷ്യാവകാശ കമ്മീഷന്‍. മനുഷ്യാവകാശ പ്രവര്‍ത്തകന്‍ രാഗം റഹീം ഫയല്‍ ചെയ്ത പരാതിയില്‍ മൂന്നാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ഫിഷറീസ് വകുപ്പ് സെക്രട്ടറിക്കും, ഡയറക്ടര്‍ക്കും നിര്‍ദേശം നല്‍കി.

കണക്കുകള്‍ സൂക്ഷിക്കുന്നത് സംബന്ധിച്ച് ഫിഷറീസ് വകുപ്പ് സ്വീകരിച്ച നടപടികള്‍ അറിയിക്കണമെന്നും കടലില്‍ പോകുന്ന ബോട്ടുകളുടെ ദിശ കണ്ടെത്തുന്ന വെസല്‍ ട്രാക്കിങ് യൂണിറ്റും ബീക്കണ്‍ ലൈറ്റും എന്തുകൊണ്ട് കര്‍ശനമാക്കുന്നില്ലായെന്നും സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ആക്ടിങ് അധ്യക്ഷന്‍ പി.മോഹന്‍ദാസ് ഉത്തരവില്‍ ചോദിച്ചു. കെല്‍ട്രോണുമായി സഹകരിച്ച് രൂപകല്‍പന ചെയ്ത വെസല്‍ ട്രാക്കര്‍ യൂണിറ്റിന്റെ സഹായത്തോടെ കടലില്‍ പോകുന്ന മത്സ്യത്തൊഴിലാളികളെ അറിയാന്‍ കഴിയുമെന്നും കമ്മീഷന്‍ പറഞ്ഞു.

കണക്കുകള്‍ അറിഞ്ഞിരുന്നാല്‍ ദുരന്തം നടക്കുന്ന സമയങ്ങളില്‍ കൃത്യമായി രക്ഷാപ്രവര്‍ത്തനം നടത്താന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. കടലില്‍ പോകുന്ന മത്സ്യത്തൊഴിലാളികള്‍ക്ക് ഫിഷറീസ് വകുപ്പ് നല്‍കിയ ലൈഫ് ജാക്കറ്റുകളും ലൈഫ് ബോയകളും അവര്‍ ഉപയോഗിക്കുന്നുണ്ടോയെന്നും വിശദീകരണം നല്‍കാന്‍ ഫിഷറീസ് വകുപ്പിനോട് മനുഷ്യാവകാശ കമ്മീഷന്‍ ആവശ്യപ്പെട്ടു.