കോഴിക്കോട്: മനുഷ്യക്കടത്ത് കേസിലെ പ്രതിയെ അറസ്റ്റ് ചെയ്തത് റിപ്പോർട്ട് ചെയ്യാനെത്തിയ ഏഷ്യാനെറ്റ് ന്യൂസ് സംഘത്തിന് നേരെ ആക്രമണം. ബംഗ്ലാദേശി പെൺകുട്ടികളെ കേരളത്തിലെത്തിച്ച് വിൽപ്പന നടത്തിയ കേസിൽ അറസ്റ്റിലായ സുഹൈൽ തങ്ങളുടെ ദൃശ്യങ്ങൾ ചിത്രീകരിക്കുന്നതിടെയാണ് ആക്രമണമുണ്ടായത്. കോഴിക്കോട് നടക്കാവ് പൊലീസ് സ്റ്റേഷനിൽ വെച്ചയിരുന്നു സംഭവം

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

പ്രായ പൂർത്തിയാകാത്ത ബംഗ്ലാദേശി പെൺകുട്ടികളെ കേരളത്തിലെത്തിച്ച് പലർക്കായി കാഴ്ച വെച്ചെന്ന കേസിലെ പ്രതിയാണ് വയനാട് സ്വദേശിയായ സുഹൈൽ തങ്ങൾ. ഇയാൾക്കെതിരെ കാപ്പ ചുമത്താന്‍ ഹൈക്കോടതി ഉത്തരവ് ഉണ്ടായിട്ടും കളക്ടർ തയ്യാറാകാതിരുന്നതിനെ കഴിഞ്ഞ ആഴ്ച കേസ് പരിഗണിക്കവേ ഹൈക്കോടതി ജില്ലാ കലക്ടര്‍ എന്‍ പ്രശാന്തിനെ രൂക്ഷമായി വിമർശിച്ചിരുന്നു.

വ്യാഴാഴ്ച വൈകീട്ട് പാളയത്ത് വെച്ചാണ് സുഹൈൽ തങ്ങൾ അറസ്ററിലായത്. മുഖം മറച്ചാണ് ഇയാളെ നടക്കാവ് പൊീസ് സ്റ്റേഷനിൽ എത്തിച്ചത്. ഈ സമയം ദൃശ്യങ്ങൾ പകർത്തുകയായിരുന്നു ഏഷ്യാനെറ്റ് ന്യൂസ് ക്യാമറമാൻ ജിബിൻ ബേബിയെ പ്രതി ആക്രമിക്കുകയായിരുന്നു.

മാധ്യമ പ്രവർത്തകർക്ക് നേരെ സുഹൈൽ തങ്ങൾ വധഭീഷണി മുഴക്കുകയും ചെയ്തു. ഇതിനിടെ സുഹൈലിന്‍റെ ഭാര്യ അംബിക എന്ന സാജിദ ക്യാമറ പിടിച്ചു വാങ്ങി, കേടുപാട് വരുത്തി. സംഭവത്തിൽ നടക്കാവ് പൊലീസ് കേസെടുത്തു